തൃശൂർ: കൊരട്ടിയിൽ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമാണെന്ന് പോലീസ്. കള്ളുഷാപ്പിലുണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റാണ് യുവാവ് മരിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു.
കൊരട്ടി തിരുമുടിക്കുന്നിൽ വാടകക്കു താമസിക്കുന്ന 33കാരൻ എബിൻ ഡേവിസാണ് കൊല്ലപ്പെട്ടത്. കൊരട്ടി കട്ടപ്പുറം, കാതിക്കുടം റോഡിലെ കനാലിൽ രണ്ടു ദിവസം മുമ്പാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
എബിനും സുഹൃത്തുക്കളായ അനിലും വിജിത്തും ചേർന്ന് കൊരട്ടി കട്ടപ്പുറത്തെ ഷാപ്പിൽ കയറി കള്ളു കുടിച്ചിരുന്നു. ഇതിനിടെ, അനിലിന്റെ പഴ്‌സ് എബിൻ മോഷ്‌ടിച്ചു. ഇതേചൊല്ലി ബഹളമുണ്ടാവുകയും അനിലും വിജിത്തും ചേർന്ന് എബിനെ മർദ്ദിച്ച് അവശനാക്കുകയും ചെയ്‌തു. വാരിയെല്ലൊടിഞ്ഞ് ആന്തരികാവയവങ്ങളിൽ തുളഞ്ഞു കയറിയതിനെ തുടർന്ന് അബോധാവസ്‌ഥയിലായ എബിനെ ഇരുവരും കനാലിൽ തള്ളുകയായിരുന്നു. പുലർച്ചെ വീണ്ടുമെത്തി മരണം ഉറപ്പാക്കിയ ശേഷം സംസ്‌ഥാനം വിടാൻ ഇവർ ശ്രമം നടത്തി. ഇതിനിടെ കൊരട്ടി പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
എട്ടു ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിജിത്ത് . അനിൽ കഞ്ചാവു വിറ്റതിന് പലതവണ പിടിക്കപ്പെട്ടിട്ടുണ്ട്. എബിനെതിരെയും ക്രിമിനൽ കേസുണ്ട്. കൊരട്ടി ഇൻസ്‌പെക്‌ടർ ബികെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Malabar News: ലോക്‌ഡൗണിൽ കുടുങ്ങിയ വിദേശ ഫുട്ബോൾ താരങ്ങൾ നാട്ടിലേക്ക്