തൃക്കരിപ്പൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്‌ഡൗൺ പ്രഖ്യാപിച്ചത് പലരെയും ബാധിച്ചിട്ടുണ്ട്. എന്നാൽ കാൽപ്പന്തിൽ ജീവിതം കണ്ടെത്താൻ കേരളത്തിൽ എത്തിയ വിദേശ ഫുട്ബോൾ താരങ്ങൾ ഏറെ ദുരിതത്തിലായിരുന്നു.
മലബാറിന്റെ മൈതാനങ്ങളിൽ വേഗവും കരുത്തും കൊണ്ട് കാണികളെ വിസ്‍മയിപ്പിച്ച പല താരങ്ങളും കഴിഞ്ഞ കുറേ മാസങ്ങളായി പ്രതിസന്ധിയിൽ ആയിരുന്നു. ഇവരിൽ കാസർഗോഡ് ജില്ലയിലെ മൂന്ന് ഐവറി കോസ്‌റ്റ് താരങ്ങൾ നാട്ടിലേക്ക് തിരിച്ചു.
കഴിഞ്ഞ സീസണിൽ പ്രാദേശിക സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കളിക്കാൻ എത്തിയ താരങ്ങളായിരുന്ന അമേഗു, ഹെർവേ, പാട്രിക് എന്നിവരാണ് നാട്ടിലേക്ക് തിരിച്ചത്. കോവിഡ് വ്യാപനത്തോടെ കളിക്കളങ്ങൾ നിശ്‌ചലമായിരുന്നു. ഇതോടെ ഇവർ വരുമാനത്തിനും ഭക്ഷണത്തിനും വേണ്ടി ബുദ്ധിമുട്ടുകയായിരുന്നു.
യാത്രാ വിലക്കുകൾ നീങ്ങിയെങ്കിലും പണമില്ലാത്തതിനാൽ ഇവരുടെ മോഹം നടന്നില്ല. ഹിറ്റാച്ചി ക്ളബ്ബിന്റെ നേതൃത്വത്തിലാണ് ഇവർക്കുള്ള ടിക്കറ്റ് സംഘടിപ്പിച്ചത്.
ഹിറ്റാച്ചി പ്രസിഡന്റ് ഇബ്രാഹിം തട്ടാനിച്ചേരി, സെക്രട്ടറി ജബ്ബാർ പൊറോപ്പാട്, മാനേജർ എജിസി സിറാജ്, ബിയാർ ബഷീർ, ഫവാസ്, ഫിറോസ് മെട്ടമ്മൽ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ കണ്ണൂരിൽ നിന്നു യാത്രയാക്കി. ബെംഗളൂരുവിൽ നിന്നു കൊൽക്കത്ത വഴി ഇവർ ഐവറി കോസ്‌റ്റിലേക്ക് പോകും.
Read Also: വാർഡ് തെറ്റി എഴുതിയ എൻഡിഎ സ്‌ഥാനാർഥിയുടെ പത്രിക തള്ളി; കോ-ലീ-ബി സഖ്യത്തിന്റെ തെളിവെന്ന് എൽഡിഎഫ്