കോഴിക്കോട്: വാർഡ് തെറ്റി എഴുതിയ എൻഡിഎ സ്‌ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയതിൽ ഗൂഢാലോചന ആരോപിച്ച് എൽഡിഎഫ്. കടലുണ്ടി പഞ്ചായത്തിലെ നാലാം വാർഡിൽ എൻഡിഎ പിന്തുണച്ച സ്വതന്ത്ര സ്‌ഥാനാർഥിയുടെ പത്രികയാണ് വാർഡ് തെറ്റി എഴുതിയതിനെ തുടർന്ന് തള്ളിയത്. മൽസരിക്കുന്ന വാർഡ് നാല് എന്നതിന് പകരം വനിതാ പട്ടികജാതി സംവരണ വാർഡായ ഏഴ് എന്ന് രേഖപ്പെടുത്തിയാണ് പത്രിക സമർപ്പിച്ചിരുന്നത്. അസാധാരണമായ ഈ ഒരു പിഴവ് വന്നത് കോ-ലീ-ബി സഖ്യത്തിന്റെ തെളിവാണ് എന്നാണ് എൽഡിഎഫിന്റെ ആരോപണം.
ഡമ്മി സ്‌ഥാനാർഥിയെ പോലും നിശ്‌ചയിക്കാതെ തീർത്തും അസാധാരണമായ പിഴവ് വരുത്തി പത്രിക തള്ളാൻ കളമൊരുക്കിയതാണ്. നാലാം വാർഡിൽ കരുത്തനായ സ്‌ഥാനാർഥിയെ ആണ് എൽഡിഎഫ് നിർത്തിയത്. കോവിഡ് സെൽ ഇൻചാർജ് ആയി കുറെ മാസങ്ങളായി പ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുന്ന ശാക്കിർ എങ്ങാട്ടിലാണ് എൽഡിഎഫ് സ്‌ഥാനാർഥി. ജില്ലാ ഭരണകൂടത്തിന്റെയും ജനങ്ങളുടെയും പ്രശംസ ഏറ്റുവാങ്ങിയ ശാക്കിറിനെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കമാണ് ഇത്. എന്നാൽ ആ മോഹം നടപ്പിലാകില്ലെന്നും എൽ ഡി എഫ് നേതാക്കൾ പറഞ്ഞു.
എന്നാൽ ഇദ്ദേഹം താമസിക്കുന്ന വാർഡും മൽസരിക്കുന്ന വാർഡും തമ്മിൽ തിരക്കിൽ മാറിപ്പോയതാണ് എന്ന വിശദീകരണമാണ് എൻഡിഎ നൽകുന്നത്. അതേസമയം കോ-ലീ-ബി സഖ്യമെന്ന ആരോപണം സിപിഎം സ്‌ഥിരം ഉന്നയിക്കുന്നതാണെന്നും ബിജെപിയുടെ സഹായമില്ലാതെ തന്നെ യുഡിഎഫ് സ്‌ഥാനാർഥി പാണ്ടികശാല അബ്‌ദുറസാഖ് വിജയിക്കുമെന്നും യുഡിഎഫ് കൺവീനർ പിടി സേതുമാധവൻ പ്രതികരിച്ചു.
Malabar News: പൊന്നാനി കർമ്മ പാലം നിർമ്മാണം ആരംഭിച്ചു