പൊന്നാനി: ടൂറിസം രംഗത്ത് പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കർമ്മ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. കിഫ്‌ബി മുഖേന അനുവദിച്ച 38 കോടി രൂപ ചിലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്. പൈലിങ് ജോലികൾ പുരോഗമിക്കുകയാണ്. 360 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലമാണ് ഇവിടെ നിർമ്മിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.
ചമ്രവട്ടം ഭാഗത്തേക്ക് 670 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 770 മീറ്ററും അപ്രോച്ച് റോഡുകളുണ്ട്. ഏഴര മീറ്റർ വീതിയുള്ള രണ്ട് വരി പാതയാണ് ഉണ്ടാക്കുന്നത്. ഇതിനോട് ചേർന്ന് നടപ്പാതയുമുണ്ടാകും. അഴിമുഖത്ത് നിർമ്മിക്കാൻ ഒരുങ്ങുന്ന ഹൗറ മോഡൽ തൂക്കുപാലവുമായി ബന്ധിപ്പിച്ചാണ് കർമ്മ പാലവും ഒരുക്കുന്നത്.
പുഴയോര പാതയായ കർമ്മ റോഡിന്റെ ആദ്യഘട്ട പ്രവർത്തി പൂർത്തീകരിച്ചു. ചമ്രവട്ടം മുതൽ കൈലാസംകുളം വരെയുള്ള ആറ് കിലോമീറ്റർ ദൂരമാണ് പൂർത്തിയായത്. പൊന്നാനിയിലെ യാത്രക്കുരുക്ക് ഒഴിവാക്കാനും നിളയുടെ സൗന്ദര്യം ആസ്വദിക്കാനും ഈ റോഡിലൂടെ യാത്ര ഉപകരിക്കും.
പാലം പണി പൂർത്തിയായാൽ ചമ്രവട്ടം ഭാഗത്തെയും ഹാർബറിനെയും ബന്ധിപ്പിക്കുന്ന ഒരു ബൈപാസാകും ഈ ഭാഗം. ‘ഗുഡ് മോർണിംഗ് പൊന്നാനി‘ ടൂറിസം പദ്ധതിയുടെ ഭാഗമായി റോഡിന്റെ മുഴുവൻ ഭാഗങ്ങളിലും 12 അടി വീതിയിൽ നടപ്പാതയും വിശ്രമകേന്ദ്രവും സൈക്കിൾ ട്രാക്കും നിർമ്മിക്കുന്നുണ്ട്.
Read Also: സൈബർ അധിക്ഷേപം തടയൽ; പോലീസ് ആക്‌ടിന് ഗവർണറുടെ അംഗീകാരം