മലപ്പുറം: മുന്നണി മാറ്റത്തെക്കുറിച്ചുള്ള ഒരു ചർച്ചയും ലീഗിൽ നടന്നിട്ടില്ലെന്നും അതിനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി പിഎംഎ സലാം. ഒരു വിവാഹ വീട്ടിൽ വച്ച് കണ്ടുമുട്ടിയപ്പോൾ കെടി ജലീലും കുഞ്ഞാലിക്കുട്ടിയും തമ്മിൽ സംസാരിച്ചിരുന്നു എന്നാൽ ഇതിനെ മുന്നണി മാറ്റത്തിനുള്ള ചർച്ചയായി കാണാനാവില്ലെന്നും പിഎംഎ സലാം പറഞ്ഞു.
സംസ്‌ഥാനത്ത് ക്രമസമാധാന നില തകർന്ന നിലയിലാണ്. വ്യാപകമായി അക്രമസംഭവങ്ങൾ നടക്കുന്നു. സർക്കാരിന് ഇതൊന്നും തടയാൻ കഴിയുന്നില്ല. സംസ്‌ഥാനം ഗുരുതരമായ അവസ്‌ഥയിലേക്കാണ് നീങ്ങുന്നത്. തിരുവനന്തപുരം ലോകത്തിന്റെ തന്നെ ക്രിമിനൽ തലസ്‌ഥാനമായി മാറി. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം.
സിൽവർ ലൈൻ പദ്ധതിയിൽ മുഖ്യമന്ത്രിക്ക് വൈരാഗ്യ ബുദ്ധിയാണ്. ഈ പദ്ധതിക്ക് ഒരു ന്യായീകരണമില്ല. ഒന്നിനും വ്യക്‌തതയുമില്ല. സിൽവർ ലൈൻ പദ്ധതിയിൽ ഒരു ചർച്ചയ്‌ക്ക് പോലും മുഖ്യമന്ത്രി തയ്യാറാവുന്നില്ല.
വിദ്യാഭ്യാസ മേഖലയും കുത്തഴിഞ്ഞ നിലയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൈക്കൂലി വ്യാപകമാണ്. പാർട്ടി വിധേയത്വം ഈ മേഖലയിൽ പരിഗണിക്കരുത്. സെൽ ഭരണം തിരിച്ചു വന്ന പ്രതീതിയാണ് സംസ്‌ഥാനത്തുള്ളതെന്നും പിഎംഎ സലാം ആരോപിച്ചു.
Read Also: കോഴിക്കോട് മെഡിക്കൽ കോളേജ്; ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേടെന്ന് ആരോപണം