ഗുഡ്ഗാവ്: ഹരിയാനയില്‍ മുസ്‌ലിം സമുദായ അംഗങ്ങൾക്ക് നിസ്‌കാരം നടത്താന്‍ അനുവദിച്ചു നല്‍കിയ സ്‌ഥലങ്ങളിൽ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ അതിക്രമം തുടരുന്നു. ഖണ്ഡ്സ, മുഹമ്മദ്പൂര്‍ ജാര്‍സ, ബേഗംപൂര്‍ ഖട്ടോല ഗ്രാമങ്ങളിലെ ചില നിവാസികളും വലതുപക്ഷ ഗ്രൂപ്പുകളുടെ അംഗങ്ങളും വെള്ളിയാഴ്‌ച ഗുഡ്ഗാവിലെ സെക്‌ടര്‍ 37 പോലീസ് സ്‌റ്റേഷന് പുറത്ത് നിസ്‍കാരം നടത്താൻ അനുവദിച്ച സ്‌ഥലം കൈവശപ്പെടുത്തുകയും സംയുക്‌ത സൈനിക മേധാവി ബിപിന്‍ റാവത്തിനും മറ്റുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരു അനുശോചന യോഗം നടത്തുകയും ചെയ്‌തു.
മുസ്‌ലിം സമുദായത്തിലെ അംഗങ്ങളെ വെള്ളിയാഴ്‌ച പ്രാർഥന നടത്താന്‍ സംഘം അനുവദിച്ചില്ല. നിസ്‌കാര സ്‌ഥലങ്ങളിൽ എല്ലാ ആഴ്‌ചയും പരിപാടികള്‍ നടത്തുമെന്നാണ് വലതുപക്ഷ സംഘടനകള്‍ പറഞ്ഞത്. ഒത്തുചേര്‍ന്നുള്ള പരിപാടികള്‍ക്കായി ഗ്രാമത്തില്‍ ലഭ്യമായ ഒരേയൊരു സ്‌ഥലമാണിതെന്നും ഇവിടെ പ്രാർഥന അനുവദിക്കില്ലെന്ന് തങ്ങള്‍ വ്യക്‌തമാക്കിയിരുന്നു എന്നും ഇവര്‍ പറഞ്ഞു.
ഗുഡ്ഗാവിലെ തുറസായ സ്‌ഥലങ്ങളിൽ ജുമുഅ നമസ്‌കാരം അനുവദിക്കാൻ ആവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2018ൽ ഹിന്ദുത്വ ശക്‌തികൾ സംഘർഷം ഉണ്ടാക്കിയതിനെ തുടർന്ന് ചില പ്രത്യേക സ്‌ഥലങ്ങളിൽ നമസ്‌കരിക്കാൻ അനുമതി നൽകിയിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ പുതിയ നിലപാട്.
അടുത്തിടെ തുറസായ സ്‌ഥലങ്ങളിൽ നമസ്‌കരിക്കുന്നതിനെതിരെ ഹിന്ദുത്വ സംഘടനകൾ വീണ്ടും രംഗത്ത് വന്നിരുന്നു. നമസ്‌കാരം തടസപ്പെടുത്തിയ ഇവർ സ്‌ഥലം വൃത്തികേടാക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
‘പ്രശ്‌നം പരിഹരിക്കുന്നതിനായി പോലീസുമായി ഞാൻ ചർച്ച നടത്തി. ആരാധനാലയങ്ങളിൽ വെച്ച് ആരെങ്കിലും പ്രാർഥിക്കുന്നതിന് ഞങ്ങൾ എതിരല്ല. അത്തരം സ്‌ഥലങ്ങൾ അതിനായി നിർമിക്കപ്പെട്ടവയാണ്. എന്നാൽ അത് പരസ്യമായ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. തുറസായ സ്‌ഥലങ്ങളിൽ പരസ്യമായി നമസ്‌കരിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല’, ഖട്ടാർ വ്യക്‌തമാക്കി.
ഗുഡ്ഗാവ് ഭരണകൂടം എല്ലാ കക്ഷികളുമായും വീണ്ടും ചർച്ച നടത്തുമെന്നും ആരുടെയും അവകാശങ്ങൾ കവർന്നെടുക്കാത്ത ഒരു സൗഹാർദപരമായ പരിഹാരം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതുവരെ സ്വന്തം വീടുകളിലോ മറ്റു സ്‌ഥലങ്ങളിലോ പ്രാർഥന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read also: ഗവർണറുടെ കത്ത് ചരിത്രത്തിൽ ആദ്യം; മുഖ്യമന്ത്രി നിലപാട് വ്യക്‌തമാക്കണമെന്ന് ഉമ്മൻചാണ്ടി