തിരുവനന്തപുരം: ഉന്നത കോർപറേറ്റ്, രാഷ്‌ട്രീയ ഇടനിലക്കാരൻ ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽ സന്ദർശനം നടത്തിയ വിഷയത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. താൻ ആദരിച്ചത് നന്ദകുമാറിന്റെ അമ്മയെ ആണെന്ന് അറിയില്ലായിരുന്നുവെന്നും എംബി മുരളീധരൻ വിളിച്ചിട്ടാണ് വെണ്ണലയിൽ പോയതെന്നും ഇപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ പരിപാടിയിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുന്ന ഇപി, വിവാദ ഇടനിലക്കാരൻ നന്ദകുമാർ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. ഞായറാഴ്‌ച കൊച്ചിയിലെ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഇപി ജയരാജൻ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
എംവി ഗോവിന്ദന്റെ ജാഥ ആരംഭിക്കുന്നതിന്റെ തലേന്നായിരുന്നു ചടങ്ങ്. ജാഥയിൽ നിന്ന് ഇപി വിട്ടു നിൽക്കുന്നത് വിവാദമായിരിക്കെയാണ്, നന്ദകുമാർ സംഘടിപ്പിച്ച ചടങ്ങിൽ പോയതുമായ പുതിയ വിവാദം ഉടലെടുത്തത്. എന്നാൽ, ഇതിൽ വിശദീകരണവുമായി ഇപി ജയരാജൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ചികിൽസയിൽ കഴിയുന്ന പാർട്ടി പ്രവർത്തകനെ കാണാനാണ് കൊച്ചിയിൽ പോയത്. ആശുപത്രിയിൽ നിന്ന് മടങ്ങും വഴി, കോൺഗ്രസ് വിട്ടു സിപിഐഎമ്മിൽ എത്തിയ എംബി മുരളീധരൻ അദ്ദേഹം ഭാരവാഹിയായ വെണ്ണലയിലെ ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുക്കാൻ വിളിച്ചു. ആ ചടങ്ങിൽ പങ്കെടുത്തു. പ്രായമായ ഒരമ്മയെ ഷാളണിയിച്ചു. അത് നന്ദകുമാറിന്റെ അമ്മയാണെന്ന് അറിഞ്ഞൊന്നുമല്ല ആദരിച്ചത്. ഇതിനെ മനഃപൂർവം വിവാദമാക്കേണ്ട ആവശ്യമില്ലെന്നും ഇപി ജയരാജൻ പ്രതികരിച്ചു.
തെറ്റിദ്ധാരണ പരത്താനും വ്യക്‌തിഹത്യ നടത്താനുമുള്ള ആസൂത്രിത പ്രചാരണത്തിന്റെ ഭാഗമായാണ് പുതിയ വിവാദം ഉണ്ടാക്കിയതെന്നും ഇപി പറഞ്ഞു. അതിനിടെ, വിഷയത്തിൽ പ്രതികരണവുമായി എംബി മുരളീധരനും രംഗത്തെത്തി. താൻ വിളിച്ചിട്ടാണ് ഇപി ജയരാജൻ ക്ഷേത്രത്തിൽ വന്നതെന്ന് എംബി മുരളീധരൻ വ്യക്‌തമാക്കി. ക്ഷേത്രത്തിലെ ഉൽസവ സംഘാടക സമിതി അംഗമാണ് താൻ. കെവി തോമസും എത്തുന്നുണ്ടെന്ന് അറിയിച്ചതോടെയാണ് ഇപി വരാൻ തയ്യാറായത്. നന്ദകുമാർ ക്ഷണിച്ചിട്ടില്ല. നേരിട്ട് ബന്ധമില്ല. ഇപി ജയരാജൻ നന്ദകുമാറിന്റെ അമ്മയ്‌ക്ക് പൊന്നാട അണിയിച്ചത് ഞങ്ങൾ പൊന്നാട എടുത്ത് നൽകിയതുകൊണ്ടു മാത്രമാണ്. നന്ദകുമാറിന്റെ അമ്മ ആണെന്ന് അറിഞ്ഞുകൊണ്ട് ചെയ്‌തതല്ലെന്നും എംബി മുരളീധരൻപറഞ്ഞു.
അതേസമയം, വിവാദങ്ങൾ ഉയരുന്ന പശ്‌ചാത്തലത്തിൽ എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ പരിപാടിയിൽ ഇപി ജയരാജൻ പങ്കെടുക്കുമെന്നാണ് സൂചന. കോഴിക്കോട് കൊടുവള്ളിയിൽ ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന യോഗത്തിലാകും ഇപി പങ്കെടുക്കുക. ജാഥയുടെ ഉൽഘാടന ചടങ്ങിലോ കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ പര്യടനത്തിലോ ഇപി പങ്കെടുത്തിരുന്നില്ല. എന്നാൽ എൽഡിഎഫ് കൺവീനർക്ക് ഏത് സമയത്തും ജാഥയിൽ പങ്കെടുക്കാമെന്ന് എംവി ഗോവിന്ദൻ ഇന്ന് പ്രതികരിച്ചിരുന്നു.
Most Read: ആരോഗ്യവകുപ്പ് ഡയറക്‌ടറായി ഡോ. കെജെ റീനയെ നിയമിച്ചു