പൊന്നാനി: സ്ഥാനാർഥി നിർണയത്തിലുണ്ടായ പ്രതിഷേധങ്ങളെ അനുനയിപ്പിച്ചും വിജയസാധ്യതയെ ചോരാതെ നിലനിറുത്തിയും പി നന്ദകുമാറും പാർട്ടിയും പൊന്നാനിയിൽ പ്രചരണ രംഗത്ത് ചുവടുറപ്പിക്കുന്നു.
മണ്ഡലത്തിലെ പ്രമുഖരെ വീട്ടിൽ സന്ദർശിച്ച് അനുഗ്രഹം വാങ്ങിച്ചും പിന്തുണ ഉറപ്പാക്കിയുമാണ് പി നന്ദകുമാർ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഇകെ ഇമ്പിച്ചിബാവയുടെ പത്നി ഫാത്തിമ്മ ടീച്ചർ, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെഎം മുഹമ്മദ് കാസിം കോയ എന്നിങ്ങനെ കുറെയധികം വീടുകൾ നന്ദകുമാർ സന്ദർശിച്ചു കഴിഞ്ഞു.
സ്ഥാനാർഥി നിർണയത്തിന് എതിരായി രംഗത്തിറങ്ങിയവരെ ഒരു കാരണവശാലും അകറ്റി നിറുത്തുന്ന സമീപനം ഉണ്ടാകരുതെന്ന കണിശമായ നിർദ്ദേശമാണ് കീഴ്ഘടകങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. അതനുസരിച്ച് എല്ലാവരേയും ചേർത്തു പിടിച്ചുള്ള പ്രചരണ രീതിക്കാണ് സിപിഎം ശ്രദ്ധ കൊടുക്കുന്നത്.
പി നന്ദകുമാറിനെ സ്ഥാനാർഥിയായി തീരുമാനിക്കാൻ കാരണമായ അനിവാര്യതകൾ ബോധ്യപ്പെടുത്തിയും നന്ദകുമാറും പാർട്ടിയും തമ്മിലുള്ള പ്രവർത്തന കാലത്തിന്റെ ആഴം വിശദീകരീച്ചുമാണ് സ്ഥാനാർഥി നിർണയത്തിൽ നീരസമുള്ള പ്രവർത്തകരെ സിപിഎം അഭിസംബോധന ചെയുന്നത്. ഇത്, വിയോജിപ്പ് പ്രകടിപ്പിച്ചവരെ കൂടെ കൂട്ടാൻ സഹായിക്കുന്നുണ്ട്. കുറഞ്ഞ ദിവസങ്ങൾകൊണ്ട് തന്നെ മണ്ഡലത്തിലെ ചില പ്രദേശങ്ങളിൽ മാത്രം നിലനിൽക്കുന്ന നീരസം മറികടക്കാൻ സാധിക്കുമെന്നാണ് പാർട്ടി കണക്ക് കൂട്ടുന്നത്.
മികച്ച കുടുംബ സാഹചര്യങ്ങൾ ഉണ്ടായിട്ടും എല്ലാം വിട്ടെറിഞ്ഞ് അരനൂറ്റാണ്ടോളം തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച നേതാവ്, അടിയന്തരാവസ്ഥ കാലത്ത് ഒന്നേമുക്കാൽ കൊല്ലം ജയിൽവാസം അനുഭവിക്കേണ്ടി വന്ന പാർട്ടി പ്രവർത്തകൻ, പാർട്ടി ഗ്രൂപ്പിൽ തുടങ്ങി സിഐടിയു അഖിലേന്ത്യ നേതൃത്വംവരെ എത്തിയ പ്രവർത്തന പരിചയം എന്നിങ്ങനെയുള്ള കാര്യങ്ങൾ നന്ദകുമാറിന്റെ സ്ഥാനാർഥിത്വ പ്രതിഷേധത്തിൽ അണിനിരന്നവർക്ക് മുന്നിൽ വിശദീകരിച്ചു കൊണ്ടാണ് ആദ്യചുവട് വച്ചു തുടങ്ങിയിരിക്കുന്നത്. ഈ രീതി ഗുണപരമായ മുന്നേറ്റം ഉണ്ടാക്കുന്നുണ്ട്.
നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് പൊന്നാനിയുടെ പ്രചരണ ചുമതല. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മണ്ഡലത്തിൽ ഉണ്ടാകണമെന്ന കർശന നിർദേശമാണ് സംസ്ഥാന നേതൃത്വം നൽകിയിരിക്കുന്നത്. പരമാവധി വീടുകൾ കയറിയും ഫോണിലൂടെ വോട്ടർമാരെ ബന്ധപ്പെട്ടും വോട്ടുറപ്പിക്കാനാണ് ശ്രീരാമകൃഷ്ണന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. സ്ഥാനാർഥി നിർണയത്തിലുണ്ടായ പ്രതിഷേധങ്ങൾ ഒരു കാരണവശാലും വിജയത്തെ ബാധിക്കാതിരിക്കാൻ സൂക്ഷ്മമായ ഇടപെടലായിരിക്കും ഉണ്ടാകുക. പ്രതിഷേധക്കാരിൽ പ്രമുഖരെ അനുനയിപ്പിക്കാൻ സ്പീക്കർ തന്നെ നേരിട്ട് ഇറങ്ങിയേക്കും.
പൊന്നാനിയിലെ വികസന പ്രവർത്തനങ്ങൾ മുന്നിൽ വെച്ച് വലിയ തോതിലുള്ള പ്രചരണ പരിപാടികൾക്കാണ് സിപിഎം രൂപം നൽകുന്നത്. 18ന് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊന്നാനിയിലെ പ്രചരണ കൺവെൻഷൻ വൻ ജനപങ്കാളിത്തത്തോടെ പാർട്ടിയുടെ കെട്ടുറപ്പ് പ്രകടമാക്കുന്ന തരത്തിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി വിട്ടു നിൽക്കുന്നവരെയെല്ലാം മുഖ്യമന്ത്രിയുടെ പരിപാടി കഴിയുന്നതോടെ പ്രചാരണ രംഗത്ത് സജീവമാക്കാനാകും എന്ന ഉറപ്പ് പാർട്ടി നേതൃത്വത്തിന് ഉണ്ട്.
Most Read: വീതംവെപ്പ് പൂർത്തിയായില്ല; കോൺഗ്രസ് അന്തിമപട്ടിക വൈകും