മലപ്പുറം: സ്‌നേഹവും, സഹിഷ്‌ണുതയും പഠിപ്പിക്കേണ്ട മതനേതാക്കളും രാഷ്‌ട്രീയ നേതാക്കളും സാമുദായിക ഐക്യം തകർക്കും വിധത്തിൽ പ്രസംഗിക്കുകയോ, പ്രവർത്തിക്കുകയോ ചെയ്യരുതെന്ന് എസ്‌എസ്‌എഫ്. സംഘടനയുടെ മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവിൽ സന്ദേശ പ്രഭാഷണം നടത്തവേയാണ് സംസ്‌ഥാന പ്രസിഡണ്ട് കെവൈ നിസാമുദ്ധീൻ ഫാളിലി, നാർക്കോട്ടിക് ജിഹാദ് ഉൾപ്പടെയുള്ള സമകാലിക വിഷയങ്ങളെ മുൻനിറുത്തി പ്രതികരിച്ചത്.
തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്‌താവനകളും, അപക്വമായ അഭിപ്രായപ്രകടനങ്ങളും മതങ്ങൾക്കിടയിൽ അകൽച്ചയുണ്ടാക്കാൻ മാത്രമേ കാരണമാകൂ. ഒറ്റപ്പെട്ട് സംഭവിക്കുന്ന അരുതായ്‌മകളെ മതത്തിന്റെ പേരിൽ ചാർത്തുന്നതിൽ നിന്ന് സമൂഹത്തിനെ നേർവഴിക്ക് നടത്തേണ്ട മത-രാഷ്‌ട്രീയ-സാമൂഹിക നേതാക്കൾ വിട്ടുനിൽക്കണം. വിപചനങ്ങൾക്ക് ആക്കം കൂട്ടുന്ന എല്ലാ പ്രവർത്തികളെയും തള്ളിപറയാനുള്ള പക്വത നേതാക്കൾ പ്രകടിപ്പിക്കണം; നിസാമുദ്ധീൻ ഫാളിലി ഓർമപ്പെടുത്തി.
മതസൗഹാർദ്ദത്തിന് മാതൃകയായ നാടാണ് നമ്മുടേത്. സ്‌ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി അതിന് തുരങ്കംവെക്കും വിധത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ പൊതുസമൂഹം ജാഗ്രത കാണിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. സമാധാനമാണ് ഇസ്‌ലാമിന്റെ സന്ദേശം. അന്യായവും അനീതിയും ഇസ്‍ലാം ഒരുനിലയിലും പ്രോൽസാഹിപ്പിക്കുന്നില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: തെറ്റ് തങ്ങളുടേത്; ‘പരസ്യ’ വിവാദത്തിൽ മാപ്പ് പറഞ്ഞ് ദി ഇന്ത്യന്‍ എക്‌സ്‌പ്രസ്