ലഖ്‌നൗ: യുപി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തുകാട്ടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ പരസ്യത്തിൽ തെറ്റ് വന്ന സംഭവത്തിൽ ഖേദം രേഖപ്പെടുത്തി ദി ഇന്ത്യന്‍ എക്‌സ്‌പ്രസ്. മറ്റ് സംസ്‌ഥാനങ്ങളിലെ പാലങ്ങൾ പരസ്യത്തിൽ ഉൾപ്പെട്ടത് പത്രത്തിന്റെ ഭാഗത്തുനിന്നും വന്ന പിഴവാണെന്നാണ് ഇന്ത്യന്‍ എക്‌സ്‌പ്രസിന്റെ വിശദീകരണം.
യുപിയിലേക്കുള്ള പരസ്യത്തില്‍ ബംഗാളിലെ പാലത്തിന്റെ ചിത്രം കടന്നുകൂടിയത് മാര്‍ക്കറ്റിങ്ങ് വിഭാഗത്തിന് വന്ന പിഴവാണ്. പത്രത്തിന്റെ ഡിജിറ്റല്‍ എഡിഷനുകളില്‍ നിന്ന് ഈ ചിത്രം മാറ്റിയിട്ടുണ്ടെന്നും ഇന്ത്യന്‍ എക്‌സ്‌പ്രസ് ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചു.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ യുപിയില്‍ നടത്തിയ വികസനമെന്ന രീതിയില്‍ പരസ്യത്തില്‍ യോഗി നല്‍കിയ ഫ്ളൈ ഓവറിന്റെ ചിത്രം ബംഗാളിലേതാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് സര്‍ക്കാരിന്റെ പരസ്യം വിവാദത്തിലായത്. ഫുള്‍ പേജ് പരസ്യമായിരുന്നു യോഗി സര്‍ക്കാര്‍ പത്രത്തില്‍ നല്‍കിയിരുന്നത്.
വിഷയത്തിൽ ബിജെപിയേയും യോഗിയേയും പരിഹസിച്ച് തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി രംഗത്ത് വന്നിരുന്നു. യുപിയിലെ വികസനമെന്നാൽ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബംഗാളില്‍ ഉണ്ടാക്കിയ വികസനങ്ങളുടെ ചിത്രങ്ങള്‍ മോഷ്‌ടിക്കുക എന്നതാണോ എന്ന് അഭിഷേക് ചോദിച്ചു.
Read also: ‘ധീരം’; ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ വിധിയിൽ എന്‍വി രമണ