ലഖ്‌നൗ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കി ജസ്‌റ്റിസ് ജഗ്‌മോഹന്‍ലാല്‍ സിന്‍ഹ പുറപ്പെടുവിച്ച വിധി ധീരമെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ.
“അലഹബാദ് ഹൈക്കോടതിക്ക് 150 വര്‍ഷത്തിലേറെ ചരിത്രമുണ്ട്. 1975ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ വിധി പുറപ്പെടുവിച്ചത് ജസ്‌റ്റിസ് ജഗ്‌മോഹന്‍ലാല്‍ സിന്‍ഹയാണ്, രാജ്യത്തെ അത് ഇളക്കിമറിച്ചു”- ചീഫ് ജസ്‌റ്റിസ് പറഞ്ഞു. അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കുന്നതിന് നേരിട്ട് കാരണമായ വിധി ധീരമായിരുന്നുവെന്നും അതിന്റെ അനന്തരഫലങ്ങള്‍ വിശദീകരിക്കാന്‍ താൻ ആഗ്രഹിക്കുന്നില്ലെന്നും രമണ പറഞ്ഞു.
1971ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയോട് പരാജയപ്പെട്ട ജനതാ പാർട്ടി നേതാവ് രാജ് നാരായണന്‍ അലഹബാദ് ഹൈക്കോടതിയില്‍ കേസ് കൊടുത്തതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. 1975 ജൂണ്‍ 12ന് ജസ്‌റ്റിസ് ജഗ്‌മോഹന്‍ലാല്‍ സിന്‍ഹ ഇന്ദിരാ ഗാന്ധിയെ ഭരണകൂടത്തിന്റെ വസ്‌തുവകകള്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനായി വിനിയോഗിച്ചു എന്ന കാരണത്താൽ കുറ്റക്കാരിയായി വിധിച്ചു. ഇന്ദിരയുടെ വിജയം കോടതി റദ്ദാക്കുകയും അടുത്ത ആറു വര്‍ഷത്തേക്ക് ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്‌തു.
ഇന്ദിരയോട് രാജിവെക്കാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. തുടർന്ന് ഇന്ത്യന്‍ രാഷ്‍ട്രപതി ആയിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദ് രാജ്യത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കുകയായിരുന്നു. എല്ലാ ആറുമാസം തോറും അടിയന്തരാവസ്‌ഥ തുടരുവാനുള്ള അനുമതിയും നല്‍കി. ഇത് 1977ല്‍ അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തുടര്‍ന്നു. തുടർന്ന് റായ്ബറേലി മണ്ഡലത്തിൽ മൽസരിച്ച ഇന്ദിരാഗാന്ധിയെ രാജ് നാരായണൻ പരാജയപ്പെടുത്തി.
Read also: സമരം ശക്‌തമാകുന്നു; വെള്ളക്കെട്ടിൽ പ്രതിഷേധിച്ച് രാകേഷ് ടിക്കായത്ത്