ന്യൂഡെല്‍ഹി: രജ്യതലസ്‌ഥാനത്ത് സമരം ശക്‌തമാക്കി കര്‍ഷകർ. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്തും അനുഭാവികളും ഡെൽഹി-ഉത്തർപ്രദേശ് അതിര്‍ത്തിയിലെ ഗാസിപൂരിൽ വെള്ളക്കെട്ടുള്ള ഫ്‌ളൈവേയില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. കഴിഞ്ഞ ദിവസം പ്രദേശത്ത് കനത്ത മഴ പെയ്‌തതിനെ തുടര്‍ന്ന് ഗാസിപൂരിലെ ഫ്‌ളൈവേ വെള്ളത്തിനടിയിലായിരുന്നു. എന്നാല്‍, ഇവിടെ നിന്നും മാറാൻ കൂട്ടാക്കാതെ രാകേഷ് ടിക്കായത് വെള്ളക്കെട്ടുള്ള റോഡില്‍ ഇരുന്നുകൊണ്ട് പ്രതിഷേധം തുടരുകയായിരുന്നു.
കര്‍ണാലില്‍ പ്രതിഷേധം നടത്തിയ കര്‍ഷകര്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ ഹരിയാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിൽ ആയിരിക്കും അന്വേഷണം. കര്‍ഷകരുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷമാണ് ബിജെപി നേതൃത്വത്തിലുള്ള ഹരിയാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. കര്‍ഷകരെ ആക്രമിക്കാൻ ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മുന്‍ എസ്‌ഡിഎം ആയുഷ് സിന്‍ഹക്കെതിരെ നടപടിയുണ്ടാവുമെന്നും സർക്കാർ അറിയിച്ചിരുന്നു.
പോലീസ് ലാത്തി ചാര്‍ജില്‍ മരിച്ച കര്‍ഷകന്‍ സുശീല്‍ കാജലിന്റെ കുടുംബത്തിലെ രണ്ടുപേര്‍ക്ക് ജോലി നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. കര്‍ഷകരുടെ ശക്‌തമായ പ്രതിഷേധത്തിന് ഒടുവിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങളിൽ സമവായത്തിന് തയ്യാറായത്.
Read also: ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച് 10 വയസുകാരി മരിച്ചു; 29 പേർ ചികിൽസയിൽ