കോഴിക്കോട്: കല്ലുത്താന്‍കടവ് ചേരിപരിഷ്‌കരണ പദ്ധതിയിലൂടെ കോഴിക്കോട് കോര്‍പറേഷന്‍ ദേശീയ അംഗീകാരത്തിന് അര്‍ഹമായി. അന്താരാഷ്‍ട്രതലത്തില്‍ ശ്രദ്ധേയരായ എന്‍ജിഒയുടെ സ്‌ക്കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് 2020 പുരസ്‌കാരത്തില്‍ രണ്ടാം സ്‌ഥാനമാണ് കോഴിക്കോടിന് ലഭിച്ചത്. രാജ്യത്തെ 720 സ്‌ഥാപനങ്ങളില്‍ നിന്നുള്ള നോമിനേഷനുകളില്‍ നിന്നാണ് സംസ്‌ഥാനത്തിന് മാതൃകയായി മാറിയ കല്ലുത്താന്‍കടവ് പദ്ധതിയെ സ്‌ക്കോച്ച് ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
കല്ലുത്താന്‍കടവിലെ ചേരിയില്‍ ഒറ്റമുറി വീടുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ 2019 ഡിസംബറിലാണ് പുതിയ ഫ്ളാറ്റ് പണിതുനല്‍കി കോര്‍പറേഷന്‍ പുനരധിവസിപ്പിച്ചത്. 141 ഫ്ളാറ്റുകളടങ്ങുന്ന സമുച്ചയം കോളനിയുടെ തൊട്ടപ്പുറത്തുതന്നെ പണിയുകയായിരുന്നു. ചേരിയില്‍ ദുരിത ജീവിതം നയിച്ചിരുന്ന 88 കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ പുതുജീവന്‍ ലഭിച്ചത്.
നഗരസഭ ഒരു തുകയും ചെലവഴിക്കാതെ സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കിയതെന്ന് ജൂറി വിലയിരുത്തി. സര്‍ക്കാര്‍ പദ്ധതികളില്‍ സ്വകാര്യപങ്കാളിത്തം ഉറപ്പാക്കാന്‍ കഴിഞ്ഞതിനെ ജൂറി അഭിനന്ദിച്ചു. ഈ മാതൃക മറ്റു നഗരങ്ങളില്‍ നടപ്പാക്കാമെന്നും ജൂറി അഭിപ്രായപ്പെട്ടു. കല്ലുത്താന്‍ കടവ് ഏരിയ ഡവലപ്‌മെന്റ് കമ്പനി നിര്‍മിച്ച പേള്‍ ഹൈറ്റ്‌സ് എന്ന എഴു നിലകളിലായുള്ള ഫ്ളാറ്റ് സമുച്ചയത്തില്‍ ലിഫ്റ്റ്, ജനറേറ്റര്‍ സംവിധാനം, യോഗങ്ങള്‍ കൂടുന്നതിനുള്ള സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.
Read also: ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാതയിൽ പരിസ്‌ഥിതി ആഘാത പഠനം തുടങ്ങി