ബംഗളൂര്: നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ (എൻസിബി) യുടെ കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ബിനീഷ് കോടിയേരിയെ ജയിലിലേക്ക് മാറ്റി. ബിനീഷിന്റെ കസ്‌റ്റഡി എൻസിബി നീട്ടി ചോദിക്കാത്തതിനെ തുടർന്നാണ് പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റിയത്. നാലു ദിവസത്തെ ചോദ്യം ചെയ്യലിൽ ബിനീഷിന്റെ മൊഴി രേഖപ്പെടുത്തിയതായി എൻസിബി കോടതിയെ അറിയിച്ചു. ബംഗളൂരിലെ 33ആം സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ അനുമതിയോടെയാണ് ബിനീഷിനെ എൻസിബി ചോദ്യം ചെയ്‌തത്. മയക്കുമരുന്ന് കേസിലെ സംശയാസ്‌പദമായ പണമിടപാടുകളുടെ പേരിലാണ് കഴിഞ്ഞ ദിവസം എൻസിബി ബിനീഷിനെ കസ്‌റ്റഡിയിലെടുത്തത്.
അതേസമയം, ബിനീഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി നവംബർ 24ലേക്ക് നീട്ടിവെച്ചു. നവംബർ 25നാണ് ഇയാളുടെ ജുഡീഷ്യൽ കസ്‌റ്റഡി അവസാനിക്കുക.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇഡി കണ്ടെത്തിയ പ്രമുഖ വ്യവസായി അബ്‌ദുൽ ലത്തീഫിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ബംഗളൂര് ഇഡി ആസ്‌ഥാനത്ത് രാവിലെ 10 മണിക്കാണ് ഇയാൾ ഹാജരായത്. ബിനീഷ് ലഹരി ഇടപാടിലൂടെ സമ്പാദിച്ച പണം അബ്‌ദുൽ ലത്തീഫ് വഴി വിവിധ ബിസിനസുകളിൽ നിക്ഷേപിച്ചെന്നാണ് ഇഡി കോടതിയെ അറിയിച്ചത്.
Also Read: കൈറ്റ് സിഇഒക്കും മാനേജര്‍ക്കും എതിരെ സ്‌പീക്കര്‍ക്ക് നോട്ടീസ് നല്‍കി ചെന്നിത്തല