പാറ്റ്‌ന: എന്‍ഡിഎയും മഹാസഖ്യവും നേരിട്ട് ഏറ്റുമുട്ടുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ എന്‍ സി പിയും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മഹാസഖ്യ കക്ഷികള്‍ക്ക് എന്‍സിപിയുടെ സാന്നിധ്യം തിരിച്ചടിയാകും. നേരത്തെ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തി ശിവസേനയും ബിഹാറില്‍ മല്‍സരിക്കുമെന്ന് അറിയിച്ചിരുന്നു. മഹാരാഷ്‍ട്രയില്‍ ഭരണം നടത്തുന്ന ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യം ഇത്തവണ ബിഹാറില്‍ തനിച്ച് മല്‍സരിക്കുകയാണ്.
145 മണ്ഡലങ്ങളില്‍ എന്‍സിപി മല്‍സരിക്കുമെന്ന് ബിഹാര്‍ വർക്കിംഗ് പ്രസിഡണ്ട് റാഹത്ത് ഖാദിരി പറഞ്ഞു. എന്‍ഡിഎക്കും മഹാസഖ്യത്തിനും എതിരായ മൂന്നാം മുന്നണിയായി തങ്ങള്‍ വളരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ ബിജെപിയുടെ ബി ടീമാണെന്ന് ഖാദിരി ആരോപിച്ചു.
ദേശീയതലത്തില്‍ എന്‍ഡിഎയുടെ ഭാഗമായ എല്‍ജെപി ബിഹാറില്‍ ജെഡിയുവിനെ എതിര്‍ക്കുന്നു. എന്ത് രാഷ്‌ട്രീയമാണിത്. എല്‍ജെപി ബിജെപിയുടെ ബി ടീമായി മാറി. നിതീഷ് കുമാറിനെ തകര്‍ക്കാന്‍ ബിജെപി നടത്തിയ നീക്കത്തിന്റെ ഫലമാണ് എല്‍ജെപിയുടെ രാഷ്‌ട്രീയ നിലപാട്. ബിഹാറിലെ ജനങ്ങള്‍ എല്‍ജെപിയെ തള്ളിക്കളയുമന്നും റാഹത്ത് ഖാദിരി പറഞ്ഞു. എന്‍സിപി സ്‌ഥാനാര്‍ഥികള്‍ക്ക് വേണ്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ബിഹാറില്‍ പ്രചാരണത്തിന് എത്തുമെന്ന് എന്‍സിപി വക്‌താവ് മഹേഷ് തപസി പറഞ്ഞു.
എന്‍സിപിയുടെ വരവോടെ ബിഹാറില്‍ മഹാസഖ്യത്തിനാണ് തിരിച്ചടി എങ്കില്‍ ശിവസേനയുടെ സാന്നിധ്യം ബിജെപിക്ക് തിരിച്ചടിയാകും. എന്‍ഡിഎ, മഹാസഖ്യം, പപ്പു യാദവിന്റെ പിഡിഎ, ഒവൈസിയുടെ പുതിയ സഖ്യം എന്നിവയാണ് ബിഹാറില്‍ ജനവിധി തേടുന്ന മുന്നണികള്‍. അതിന് പുറമെയാണ് എല്‍ജെപിയും എന്‍സിപിയും ശിവസേനയും ഒറ്റക്ക് മല്‍സരിക്കുന്നത്.
Read also: അസം- മിസോറാം അതിര്‍ത്തി സംഘര്‍ഷം; കേന്ദ്രം ഇടപെട്ടു; മന്ത്രിസഭാ യോഗം ഇന്ന്