ന്യൂ ഡെല്‍ഹി: നീറ്റ് പരീക്ഷ ദരിദ്ര-ഗ്രാമീണ വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് ഡിഎംകെ നേതാവും എംപിയും ആയ തിരുച്ചി ശിവ. ഇന്ന് ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി തിരുച്ചി ശിവ, ടിആര്‍ ബാലു, കനിമൊഴി എന്നിവര്‍ ഉള്‍പ്പെടെയുള്ള ഡിഎംകെ എംപിമാര്‍ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു.
‘നീറ്റ് നിര്‍ത്തലാക്കുക, തമിഴ്‌നാട് വിദ്യാര്‍ഥികളെ സംരക്ഷിക്കുക’ എന്ന് എഴുതിയ മുഖാവരണങ്ങള്‍ അണിഞ്ഞ് പാര്‍ലമെന്റില്‍ എത്തിയ ഡിഎംകെ എംപിമാര്‍ പാര്‍ലമെന്റ് സമുച്ചയത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമക്ക് മുന്നില്‍ നീറ്റ് പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തി.
Read Also: സൂര്യയുടെ നീറ്റ് പരീക്ഷ വിമർശനം കോടതിയലക്ഷ്യം
പാവപ്പെട്ട ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിട്ടും സ്വകാര്യ കോച്ചിങ്ങിന് പോകാന്‍ കഴിയാത്തതിനാല്‍ പൊതു പരീക്ഷയെ നേരിടാന്‍ കഴിയുന്നില്ലെന്നും അതുവഴി അവരുടെ സ്വപ്നങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നതായി ശിവ മാദ്ധ്യമങ്ങളോട് പറഞ്ഞു. മാത്രവുമല്ല ഈ പരീക്ഷയെ ഭയന്ന് തമിഴ്നാട്ടില്‍ 11 കുട്ടികള്‍ ആത്മഹത്യ ചെയ്തതായും അദ്ദേഹം പറഞ്ഞു.
നീറ്റ് പരീക്ഷ റദ്ദാക്കി, മന്ത്രിസഭയും ഗവണ്‍മെന്റും അംഗീകരിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുക എന്നതാണ് ഡിഎംകെയുടെ നയം.
അതേസമയം നീറ്റ് മൂലം കൗമാരക്കാരായ 12 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഡിഎംകെയും സിപിഐഎം ഉം ലോകസഭയില്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
ഹിന്ദി സംസാരിക്കാത്ത ആളുകള്‍ക്ക് മേല്‍ ഹിന്ദിയും സംസ്‌കൃതവും അടിച്ചേല്‍പ്പിക്കുന്ന ഭാഷാ നയം നിര്‍ത്തലാക്കാനും ശിവ ആവശ്യപ്പെട്ടു.