തിരുവനന്തപുരം: എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്‌തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിൽ എത്തിച്ചു. ശസ്‌ത്രക്രിയ പുരോഗമിക്കുകയാണ് എന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. 4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് യാത്രക്ക് എടുത്തത്. കൃത്യ സമയത്ത് ആംബുലന്‍സ് എത്താന്‍ സഹായിച്ച കേരള പോലീസ്, മറ്റ് ഉദ്യോഗസ്‌ഥര്‍, ആംബുലന്‍സ് ജീവനക്കാര്‍, മാദ്ധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നു എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഹൃദയം എത്തിക്കാൻ എന്തുകൊണ്ട് എയർ ആംബുലൻസ് ഉപയോഗിച്ചില്ല എന്ന ചോദ്യത്തിനും മന്ത്രി മറുപടി നൽകി. 4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂറിനുള്ളില്‍ ഹൃദയം എത്തിച്ചാല്‍ മതിയാകും. സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ. വിമാന മാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് റോഡ് മാർഗം പോകേണ്ടതുണ്ട്.
പിന്നീട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും ആംബുലൻസ് സൗകര്യം ആവശ്യമാണ്. വിമാനത്താവളങ്ങളിൽ കുറച്ച് സമയം പാഴാകാനും സാധ്യതയുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് റോഡ് മാർഗം ആംബുലസിൽ ഹൃദയം എത്തിക്കാനുള്ള തീരുമാനം എടുത്തത്.
എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്‍സ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനനുസരിച്ചുള്ള ഗ്രീന്‍ ചാനല്‍ ക്രമീകരണം സര്‍ക്കാര്‍ ഒരുക്കി. അതനുസരിച്ച് ശസ്‌ത്രക്രിയക്കുള്ള ക്രമീകരണങ്ങള്‍ ആശുപത്രിയിലും നടത്തിയിരുന്നു എന്നും മന്ത്രി വ്യക്‌തമാക്കി.
Most Read: അനധികൃത മരംമുറി; എല്ലാ ജില്ലകളിലും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്