ഇടുക്കി: വട്ടവടയിലെ ജാതി വിവേചനത്തിന് അന്ത്യം കുറിച്ച് പൊതുബാര്‍ബര്‍ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. കൊവിലൂര്‍ ബസ്റ്റാന്റിന് സമീപത്തെ പഞ്ചായത്ത് കെട്ടിടത്തില്‍ ആരംഭിച്ച ബാര്‍ബര്‍ ഷോപ്പിന്റെ ഉദ്ഘാടനം എംഎല്‍എ എസ് രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു.
വട്ടവടയില്‍ താഴ്ന്ന ജാതിയില്‍പെട്ട ആള്‍ക്കാരുടെ മുടിവെട്ടാന്‍ തയ്യാറാകാത്ത ജാതിവിവേചനം അടുത്തിടെ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് പഞ്ചായത്ത് ഇടപെട്ട് വിവേചനം കാട്ടിയ ബാര്‍ബര്‍ ഷോപ്പുകള്‍ അടപ്പിക്കുകയും എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുന്ന പൊതു ബാര്‍ബര്‍ ഷോപ്പ് ആരംഭിക്കാനും തീരുമാനിച്ചത്. തുടര്‍ന്ന് ബസ്റ്റാന്റില്‍ പഞ്ചായത്തിന്റെ കെട്ടിടത്തില്‍ പുതിയ ബാര്‍ബര്‍ ഷോപ്പ് ആരംഭിക്കുക ആയിരുന്നു.
Also Read: കോവിഡ് വാക്‌സിൻ അടുത്ത വർഷം ആദ്യ പാദത്തിൽ
വട്ടവടയില്‍ ഇനി മുതല്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുന്ന ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തന അനുമതി ഉണ്ടാവുക. ജാതി വിവേചനം ഇനിയും വട്ടവടയില്‍ തുടരേണ്ടതില്ലെന്നും പൊതു ബാര്‍ബര്‍ ഷോപ്പിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് ഏവര്‍ക്കും മുടി വെട്ടാനുള്ള അവകാശത്തിനു വേണ്ടിയാണെന്നും ഷോപ്പ് ഉദ്ഘടനം ചെയ്ത് കൊണ്ട് എംഎല്‍എ പറഞ്ഞു. പഞ്ചായത്തിന്റെ ഇടപെടലിലൂടെ നൂറ്റാണ്ടുകളായി തുടര്‍ന്ന് വന്നിരുന്ന നീചമായ ജാതി വിവേചനത്തിനാണ് വിരാമം ആയത്. ജാതി വിവേചനം വട്ടവടയുടെ മണ്ണില്‍ ഇനിയും അനുവദിക്കില്ലന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാണ് പുതിയ തലമുറയും.