കക്കോടി: പ്രളയത്തിൽ തകർന്ന കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങി. ബുധനാഴ്‌ച വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉൽഘാടനം ചെയ്യും. മന്ത്രി കെകെ ശൈലജ ചടങ്ങിൽ അധ്യക്ഷയാവും. മന്ത്രി എകെ ശശീന്ദ്രൻ, എംകെ രാഘവൻ എംപി എന്നിവരും പങ്കെടുക്കും.
ചെന്നൈ അപ്പോളോ ആശുപത്രിയുടെ സഹായധനത്തോടെ 1173 ചതുരശ്രമീറ്ററിലാണ് എല്ലാ സൗകര്യങ്ങളോടും കൂടിയ ഇരുനിലക്കെട്ടിടം നിർമിച്ചത്. 2018ൽ പൂനൂർപ്പുഴ കരകവിഞ്ഞുണ്ടായ പ്രളയത്തിലാണ് പഴയ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചത്.
ചെന്നൈ അപ്പോളോ സംഘം കെട്ടിടം സന്ദർശിക്കുകയും മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലിനെ തുടർന്ന് പുതിയ കെട്ടിടം നിർമിക്കുന്നതിന് സഹായധനം നൽകാൻ സന്നദ്ധത അറിയിക്കുകയും ചെയ്‌തിരുന്നു. മൂന്നുകോടി എഴുപത് ലക്ഷം രൂപയാണ് നിർമാണത്തിന് അനുവദിച്ചത്.
ക്വാർട്ടേഴ്‌സ് നിർമാണം, ചുറ്റുമതിൽ, ഗേറ്റ് നിർമാണം എന്നിവയാണ് ഇനി പൂർത്തിയാവാനുള്ളത്. പ്രളയത്തെ പ്രതിരോധിക്കുന്ന രീതിയിലാണ് കെട്ടിടത്തിന്റെ നിർമാണം. യുഎൽസിസിക്കായിരുന്നു നിർമാണ ചുമതല. അലോപ്പതി, ആയുർവേദം, ഹോമിയോ തുടങ്ങി മൂന്ന് ആരോഗ്യ കേന്ദ്രങ്ങളും ഒരു കോമ്പൗണ്ടിനുള്ളിലാണ് പ്രവർത്തിക്കുന്നത്.
Read Also: പൊറുതിമുട്ടി ജനം; ഇന്ധനവില വീണ്ടും കൂട്ടി