ന്യൂഡെൽഹി: 384 മരുന്നുകള്‍ അടങ്ങിയ അവശ്യ മരുന്നുകളുടെ പുതിയ പട്ടിക കേന്ദ്രസർക്കാർ പുറത്തിറക്കി. ക്യാന്‍സറിന് കാരണമാകുന്നുവെന്ന ആശങ്ക നിലനിൽക്കുന്ന ‘റാണിറ്റിഡിന്‍’ അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്.
പരിഷ്‌കരിച്ച പട്ടികയിൽ മറ്റു 26 മരുന്നുകളും നീക്കം ചെയ്‌തിട്ടുണ്ട്. അസിലോക്ക്, സിനറ്റാക്, റാന്റക് എന്നീ ബ്രാന്‍ഡ് നാമങ്ങളില്‍ ജനപ്രിയമായി വില്‍ക്കപ്പെട്ടിരുന്ന റാണിറ്റിഡിന്‍ വയറു സംബന്ധമായ രോഗങ്ങൾക്ക് വ്യാപകമായി ഡോക്‌ടർമാർ നിര്‍ദ്ദേശിച്ചിരുന്നു.
ക്യാന്‍സറുമായി ബന്ധപ്പെട്ട ആശങ്കകള്‍ പ്രചരിക്കുന്നതിനാല്‍ ലോകമെമ്പാടും റാണിറ്റിഡിന്‍ മരുന്ന് നിരീക്ഷണത്തിലാണ്. അവശ്യ മരുന്നുകളില്‍ നിന്ന് ഇത് പിന്‍വലിക്കുന്നത് സംബന്ധിച്ച് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുമായും ഓള്‍ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുമായും (എയിംസ്) ആരോഗ്യ മന്ത്രാലയം ചര്‍ച്ച ചെയ്‌തിരുന്നു.
അതേസമയം, പുതിയ അവശ്യ പട്ടിക പുറത്തുവന്നതോടെ, ഇന്‍സുലിന്‍ ഗ്ളാര്‍ജിന്‍ പോലുള്ള പ്രമേഹമരുന്നുകള്‍, ഡെലാമനിഡ് പോലുള്ള ക്ഷയരോഗ മരുന്നുകള്‍, ഐവര്‍മെക്റ്റിന്‍ പോലുള്ള ആന്റിപാരസൈറ്റ് ഉള്‍പ്പെടെയുള്ള നിരവധി മരുന്നുകളുടെ വില കുറയും.
അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി നിശ്‌ചയിക്കുന്ന വിലയില്‍ മാത്രമേ വില്‍ക്കാന്‍ അനുമതിയുള്ളു. പണപ്പെരുപ്പവുമായി ബന്ധപ്പെട്ടാണ് ഷെഡ്യൂള്‍ഡ് ഡ്രഗുകളുടെ വില വര്‍ധന സർക്കാർ നിശ്‌ചയിക്കുന്നത്. എന്നാല്‍ അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകള്‍ക്ക് എല്ലാ വര്‍ഷവും പത്ത് ശതമാനം വരെ വില വര്‍ദ്ധിപ്പിക്കാം എന്നാണ് നിയമം.
Most Read: 1,400 കോടിയുടെ ഖാദി കുംഭകോണം നടത്തിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ രാജിവെയ്‌ക്കണം; ആംആദ്‌മി