തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നുമുതൽ 9 വരെ ക്ളാസുകളിലുള്ള വിദ്യാർഥികളുടെ വാർഷിക പരീക്ഷകൾ ഒഴിവാക്കിയ സാഹചര്യത്തിൽ ‘വീട്ടുപരീക്ഷ’ യുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ പഠനനിലവാരം അളക്കാനായി പുസ്‌തക രൂപത്തിലുള്ള പഠന മികവ് രേഖ ഉപയോഗിച്ചാണ് വീട്ടുപരീക്ഷ നടത്തുക.
ഇതിനായി തയാറാക്കിയ പഠനമികവു രേഖയുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു. 8, 9 ക്ളാസുകളിലാണ് ആദ്യഘട്ടത്തിൽ ഇത്തരത്തിൽ പരീക്ഷ നടത്തുന്നത്. ലഭിക്കുന്ന പുസ്‌തകത്തിൽ മെയ് 10നകം ഉത്തരങ്ങളെഴുതി തിരിച്ചു നൽകണം. ഓരോ വിഷയങ്ങളിലെയും പ്രധാന പാഠഭാഗങ്ങളുടെ അടിസ്‌ഥാനത്തിലുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സാധാരണ പരീക്ഷയുടെ രീതിക്ക് (ചോദ്യത്തിന് ഉത്തരം എഴുതുക) പകരം കുട്ടികളുടെ ക്രിയാത്‌മക കഴിവുകൾ പ്രയോഗിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. ഓരോ വിഷയത്തിനും ശരാശരി 20 ചോദ്യങ്ങൾ ഉണ്ടാകും. ഒരു പുസ്‌തകത്തിൽ തന്നെയാകും എല്ലാ വിഷയങ്ങളുടെയും ചോദ്യങ്ങൾ. അവക്കുള്ള ഉത്തരങ്ങളും ഒരേ പുസ്‌തകത്തിൽ തന്നെ എഴുതുകയും വേണം.
കുട്ടികൾക്ക് സ്വന്തമായി ഉത്തരമെഴുതാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും സഹായം നൽകാം. നിർദേശിക്കുന്ന സമയത്തിനുള്ളിൽ കുട്ടികൾ ഉത്തരം എഴുതുന്നു എന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. അധ്യാപകരുടെ സഹായവും തേടവുന്നതാണ്. ഈ പരീക്ഷയുടെ അടിസ്‌ഥാനത്തിലാകും കുട്ടികളുടെ സ്‌കോർ കണക്കാക്കുക.
Read Also: കളിക്കുന്നതിനിടെ മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ചു; 5 വയസുകാരി രക്ഷപെട്ടു; സൂക്ഷിക്കുക