ബെംഗളൂരു: മുഖ്യമന്ത്രി സ്‌ഥാനമൊഴിഞ്ഞതിന് പിന്നാലെ കർണാടകയില്‍ നിർണായക കരുനീക്കവുമായി ബിഎസ് യെദിയൂരപ്പ. മകനും ബിജെപി നേതാവുമായ ബിവെെ വിജയേന്ദ്രയെ ബസവരാജ് ബൊമ്മെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാക്കാന്‍ യെദിയൂരപ്പ നീക്കം നടത്തുന്നതായാണ് സൂചന.
അതേസമയം, യെദിയൂരപ്പ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന കെഎസ് ഈശ്വരപ്പയ്‌ക്ക് ഉപമുഖ്യമന്ത്രി സ്‌ഥാനം നല്‍കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന പിന്നോക്ക സമുദായ നേതാക്കളുടെ മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്.
കർണാടകയിൽ പാർട്ടിയെ വളര്‍ത്തിയ നേതാവാണ് ഈശ്വരപ്പ. അദ്ദേഹമായിരുന്നു മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുക്കേണ്ടിയിരുന്നത് എന്ന വികാരം ശക്‌തമാണ്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്‌ഥാനം നൽകണമെന്നും അല്ലാത്തപക്ഷം ബിജെപിക്ക് സംസ്‌ഥാനത്ത് വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നുമാണ് മുന്നറിയിപ്പ്.
എന്നാല്‍ കേന്ദ്ര നിരീക്ഷക സംഘത്തിന്റെ നിർദ്ദേശമെന്ന നിലയില്‍ വിജയേന്ദ്രയുടെ പേര് മുന്നോട്ട് വയ്‌ക്കാനാണ് യെദിയൂരപ്പയുടെ നീക്കം. അതേസമയം, പാർട്ടിയില്‍ യെദിയൂരപ്പയോട് വിയോജിച്ചു നില്‍ക്കുന്ന എംഎൽഎമാരും ശക്‌തമായ എതിർപ്പ് ഉയർത്തിയേക്കും എന്നാണ് റിപ്പോർട്.
ബിവൈ വിജയേന്ദ്ര യെദിയൂരപ്പയുടെ രാഷ്‌ട്രീയ പിൻഗാമിയായാണ് നിരീക്ഷിക്കപ്പെടുന്നത്. കർണാടക ബിജെപി വൈസ് പ്രസിഡണ്ടായ വിജയേന്ദ്ര അഭിഭാഷകനുമാണ്.
Read Also: ഹിന്ദിയോട് തൃണമൂലിന് അലർജിയാണ്; നിഷികാന്ത് ദുബെ