തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് വീണ്ടും പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ച് സംസ്‌ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ പുനരുദ്ധാരണ പാക്കേജിനെ പറ്റി വ്യക്‌തമാക്കിയത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടില്ലെന്നും പത്ത് വര്‍ഷം സേവനം അനുഷ്‌ഠിച്ചവരേയും പിഎസ്‌സി വഴി നിയമനം ലഭിച്ചവരേയും സ്‌ഥിരപ്പെടുത്തുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്.
കോവിഡിന് ശേഷവും സാധാരണ നിലയിലേക്ക് മടങ്ങി വരാതെ നഷ്‌ടത്തില്‍ തന്നെ തുടരുന്ന കെഎസ്ആര്‍ടിസിയുടെ നില മെച്ചപ്പെടുത്താനാണ് ഇപ്പോള്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ പാക്കേജിലൂടെ ജീവനക്കാരുടെ നീണ്ട കാലത്തെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ബാങ്കുകള്‍, കെഎസ്എഫ്ഇ, എല്‍ഐസി തുടങ്ങിയ സ്‌ഥാപനങ്ങള്‍ക്ക് 2016 മുതല്‍ ശമ്പള റിക്കവറികള്‍ ഉള്‍പ്പടെയുള്ള ഇനത്തില്‍ 255 കോടി രൂപ നല്‍കാനുണ്ട്. ഈ തുക അടിയന്തിരമായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കും. കൂടാതെ 2012 മുതല്‍ ശമ്പള പരിഷ്‌കരണം നടത്താത്ത സാഹചര്യത്തില്‍ എല്ലാ ജീവനക്കാര്‍ക്കും പ്രതിമാസം 1500 രൂപ വീതം ഇടക്കാല ആശ്വാസമായി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ശമ്പള പരിഷ്‌കരണത്തിനായുള്ള ചര്‍ച്ചകള്‍ ഉടന്‍ തന്നെ തുടങ്ങും. സ്‌ഥിരപ്പെടുത്തുന്ന ജീവനക്കാര്‍ ഒഴികെ ഉള്ളവരെ സിഫ്റ്റില്‍ നിയമിക്കാനും തീരുമാനം ആയിട്ടുണ്ട്. സ്‌കാനിയ, കിഫ്ബി വഴി വാങ്ങുന്ന ബസുകള്‍, ദീര്‍ഘദൂര ബസുകള്‍ എന്നിവ സിഫ്റ്റ് വഴിയാണ് പ്രവര്‍ത്തിക്കുക. ഒപ്പം തന്നെ കെഎസ്ആര്‍ടിസി സര്‍ക്കാരിന് നല്‍കാനുള്ള 941 കോടി രൂപയുടെ പലിശ എഴുതി തള്ളുമെന്നും പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കണ്‍സോര്‍ഷ്യവുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കോര്‍പ്പറേഷന് സര്‍ക്കാരില്‍ നിന്ന് അല്ലാതെ വായ്‌പ എടുക്കാന്‍ സാധിക്കില്ല. 3600 കോടി രൂപയുടെ വായ്‌പ ഓഹരിയാക്കും. കെഎസ്ആര്‍ടിസിയുടെ നില മെച്ചപ്പെടാനായി പരമാവധി സഹായം സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. പാക്കേജ് സംബന്ധിച്ച് മാനേജ്‌മെന്റുകളുമായി ഉടന്‍ തന്നെ ചര്‍ച്ച ചെയ്യുമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Read also : കേരളത്തിൽ പോലീസുകാര്‍ക്ക് ഇഷുറന്‍സ് പദ്ധതിയുമായി പോലീസ് സഹകരണ സംഘം