ന്യൂഡെല്‍ഹി: കഴിഞ്ഞ 15ആം തിയതി മുതല്‍ വാട്സാപ്പ് നടപ്പാക്കുന്ന പുതിയ സ്വകാര്യതാ നയം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം. ഇതുസംബന്ധിച്ച കത്ത് മന്ത്രാലയം വാട്സാപ്പിന് അയച്ചു.
പുതിയ നയം വിവര സ്വകാര്യത, ഡാറ്റ സുരക്ഷ, ഉപഭോക്‌തൃ താൽപര്യം തുടങ്ങിയവയുടെ മൂല്യങ്ങളെ തകിടം മറിക്കുന്നതും ഇന്ത്യന്‍ പൗരൻമാരുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്നതും ആണെന്ന് കേന്ദ്രം കത്തില്‍ വ്യക്‌തമാക്കി.
ഇത് രണ്ടാം തവണയാണ് പരിഷ്‌കരിച്ച സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് കേന്ദ്രം വാട്സാപ്പിനോട് ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ നിയമങ്ങളും ചട്ടങ്ങളും തീർത്തും ലംഘിക്കുന്നതാണ് സ്വകാര്യതാ നയമെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രം യൂറോപ്പിലെ ഉപഭോക്‌താക്കളില്‍ നിന്ന് വ്യത്യസ്‌തമായി ഇന്ത്യക്കാരോട് വിവേചനം പുലര്‍ത്തുകയാണ് വാട്സാപ്പെന്നും പറഞ്ഞു.
മെയ് 18നാണ് മന്ത്രാലയം കത്തയച്ചത്. അതേസമയം ഏഴ് ദിവസമാണ് നോട്ടീസിനോട് പ്രതികരിക്കാന്‍ വാട്സാപ്പിന് കേന്ദ്രം സമയം നല്‍കിയത്. തൃപ്‌തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കി.