തിരുവനന്തപുരം: കേരളത്തിന് വേണ്ടി സമഗ്രമായ കായിക നയം സർക്കാർ ഉടൻ രൂപീകരിക്കുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ. ഇതിനായി എല്ലാ ജില്ലകളിലും നേരിട്ടെത്തി സന്ദർശനം നടത്തി അടിസ്‌ഥാനപരമായി ഒരുക്കേണ്ട സൗകര്യങ്ങൾ എന്തെല്ലാമെന്ന് കണ്ടെത്താൻ ശ്രമിക്കുമെന്നും വി അബ്‌ദുറഹ്‌മാൻ കൊച്ചിയിൽ പറഞ്ഞു. എറണാകുളം ജില്ലയിൽ സന്ദർശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കായിക നയം രൂപീകരിക്കുന്നതിന് ആവശ്യമായ ചർച്ചകൾ തുടരുകയാണ്. കായിക മേഖലയുമായി ബന്ധപ്പെട്ടവരുമായുള്ള കൂടിക്കാഴ്‌ചകളും സന്ദർശനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഓരോ ജില്ലയിലെയും കായിക രംഗത്തെ സൗകര്യങ്ങൾ വിലയിരുത്തുന്നുണ്ട്. എറണാകുളം കളക്‌ടർ, കൊച്ചി മേയർ, ജില്ലയിലെ എംഎൽഎമാർ എന്നിവരുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തി.
മഹാരാജാസ് ഗ്രൗണ്ടിന്റെ ശോച്യാവസ്‌ഥ പരിഹരിക്കും. ഇതിനായി തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരും. കോവിഡിന് ശേഷമുള്ള സമയം കായിക മേഖലയുടെ ഉന്നമനത്തിന് പദ്ധതികൾ കൊണ്ടുവരും. കായിക യുവജന മന്ത്രാലയത്തിന്റെ റീജിയണൽ ഓഫിസ് കൊച്ചിയിൽ സ്‌ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.
വനിതകൾക്ക് വേണ്ടി ഫുട്ബോൾ അക്കാദമി സ്‌ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കായിക രംഗത്ത് വലിയ മാറ്റങ്ങൾ വരണം. 850 കോടി രൂപ കഴിഞ്ഞ സർക്കാർ കായികരംഗത്തെ അടിസ്‌ഥാന സൗകര്യ വികസം മെച്ചപ്പെടുത്താൻ ചിലവഴിച്ചു. ആ രീതിയിലുള്ള ഇടപെടലുകൾ ഇനിയും തുടരും; മന്ത്രി എറണാകുളത്ത് പറഞ്ഞു.
Read Also: നിയമസഭാ കയ്യാങ്കളി കേസ്; വി ശിവൻകുട്ടി ഉൾപ്പടെയുള്ളവർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി