വാഷിങ്ടൺ: ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ കമല ഹാരിസിന്റെ പൗരത്വവും യോഗ്യതയും ചോദ്യം ചെയ്ത് ലേഖനം പ്രസിദ്ധീകരിച്ച അമേരിക്കൻ മാസിക ന്യൂസ് വീക്ക് ഒടുവിൽ മാപ്പു പറഞ്ഞു. വംശീയതയും പരദേശീസ്പർദ്ധയും വളർത്തുന്നതിന് ലേഖനം ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഖേദ പ്രകടനവുമായി മാസിക രംഗത്തെത്തിയത്.
ലേഖനം വളച്ചൊടിക്കുകയും രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയും ചെയ്യുന്നത് തടയുന്നതിൽ മാസിക പരാജയപ്പെട്ടുവെന്നും അതിനാൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഒപീനിയൻ എഡിറ്റർ ജോഷ് ഹമ്മറും ഗ്ലോബൽ എഡിറ്റർ ഇൻ ചീഫ് നാൻസി കൂപ്പറും പറഞ്ഞു. എന്നാൽ വെബ്‌സൈറ്റില്‍ നിന്ന് ലേഖനം നീക്കം ചെയ്യില്ലെന്നും അവര്‍ വ്യക്തമാക്കി.
അഭിഭാഷകനായ ജോൺ ഈസ്റ്റ്മാൻ എഴുതിയ ലേഖനമാണ് വിവാദമായത്. അമേരിക്കൻ ഭരണഘടന പൗരത്വത്തിന് ജനനം മാനദണ്ഡമാക്കുന്നില്ലെന്ന് ജോൺ ഈസ്റ്റ്മാൻ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാതാപിതാക്കൾ കുടിയേറ്റക്കാരാണെന്ന കമല ഹാരിസിന്റെ യോഗ്യതയിൽ ഈസ്റ്റ്മാൻ സംശയം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കമലയുടെ മാതാവ് ഇന്ത്യക്കാരിയും പിതാവ് ജമൈക്കക്കാരനുമാണെന്നും ലേഖനത്തിൽ പരാമർശിച്ചിരുന്നു.
നേരത്തെ, കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പരിഹാസവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. കമല ഹാരിസ് മോശം വ്യക്തിയാണെന്നും അതുകൊണ്ടാണ് ബൈഡൻ അവരെ തെരഞ്ഞെടുത്തതെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. നിലവിൽ കാലിഫോർണിയയിൽ നിന്നുള്ള സെനറ്ററാണ് കമലാ ഹാരിസ്.