ബെംഗളൂരു: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരുവിൽ യുവഡോക്ടറെ എൻഐഎ അറസ്റ്റ് ചെയ്തു. 28 കാരനായ അബ്ദുൾ റഹ്മാൻ ആണ് പിടിയിലായത്. ബസവനഗുഡി സ്വദേശിയായ ഇയാൾ എംഎസ് രാമയ്യ മെഡിക്കൽ കോളേജിലെ നേത്രരോഗവിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്.
സംഘടനയുടെ പ്രവർത്തനത്തിനിടയിൽ ആക്രമണങ്ങളിൽ പരിക്കേൽക്കുന്ന ഭീകരവാദികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനും ആയുധങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഒരു മൊബൈൽ ആപ്പ് വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്ന് എൻഐഎ പറയുന്നു.
മാർച്ചിൽ അറസ്റ്റിലായ ഐഎസ് ബന്ധമുള്ള ദമ്പതികളിൽ നിന്നാണ് ഇയാളെക്കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിക്കുന്നത്. തിഹാർ ജയിലിൽ കഴിയുന്ന ഭീകരൻ അബ്ദുള്ള ബാസിത്തുമായി അടുത്ത ബന്ധമുള്ളവരാണ് ഈ ദമ്പതികൾ.
ഐഎസുമായി ബന്ധമുണ്ടെന്നും ഭീകരവാദികൾക്ക് മെഡിക്കൽ സഹായങ്ങൾ ലഭ്യമാക്കാൻ കൂട്ടുനിന്നിട്ടുണ്ട് എന്നും അബ്ദുൾ റഹ്മാൻ മൊഴി നൽകി. 2014ൽ ഇയാൾ സിറിയയിലെ ഐഎസ് ക്യാംപിൽ സന്ദർശനം നടത്തുകയും 10 ദിവസത്തോളം താമസിക്കുകയും ചെയ്തിരുന്നു. ഇയാളെ കൂടാതെ പൂനെ സ്വദേശികളായ സാദിയ അൻവർ ഷേഖ്, നബീൽ സിദ്ദിഖ് എന്നിവരെയും കസ്റ്റഡിയിൽ എടുത്തതായി എൻഐഎ വക്താവ് സോണിയ അഗർവാൾ അറിയിച്ചു.