ന്യൂഡെൽഹി: പോപ്പുലർ ഫ്രണ്ടിന്റെ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലെ ഓഫീസുകളിൽ എൻഐഎ റെയ്‌ഡ്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഒന്നിലധികം പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് റെയ്‌ഡ് തുടരുന്നത്. ദേശീയ അന്വേഷണ ഏജൻസിയും പോലീസും സംയുക്‌തമായാണ് റെയ്‌ഡ് നടത്തുന്നത്.
അക്രമത്തിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും പ്രേരണ നൽകിയതുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തിട്ടുണ്ട്. നിസാമാബാദ്, കുർണൂൽ, ഗുണ്ടൂർ, നെല്ലൂർ ജില്ലകളിലായി 23 കേന്ദ്രങ്ങളിൽ എൻഐഎ ഉദ്യോഗസ്‌ഥരുടെ സംഘം ഒരേസമയം തിരച്ചിൽ നടത്തുന്നത്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഗൂഢാലോചന നടത്തി എന്ന എൻഐഎ രോപണത്തെ അടിസ്‌ഥാനമാക്കിയാണ് പരിശോധന. ഇവരുടെ ആയുധ പരിശീലന കേന്ദ്രങ്ങളും അന്വേഷണ ഏജൻസി കണ്ടെത്തിയതായി വാർത്തയുണ്ട്. വിവിധ കേസുകളിൽ പ്രതികളെന്ന് പോലീസ് ആരോപിക്കുന്ന പോപ്പുലർ ഫ്രണ്ട് അംഗങ്ങളായ 27 പേർ രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ വർഗീയ കലാപം ആളിക്കത്തിക്കാൻ ആസൂത്രണം ചെയ്‌തെന്ന എൻഐഎയുടെ കണ്ടെത്തലിനെ തുടർന്നാണ് റെയ്‌ഡ്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രാദേശിക നേതാക്കളായ ഷാദുള്ള, അംഗങ്ങളായ മുഹമ്മദ് ഇമ്രാൻ, മുഹമ്മദ് അബ്‌ദുൾ മൊബിൻ എന്നിവരെ ഉദ്യോഗസ്‌ഥർ ഇതിനകം ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കരാട്ടെ പഠിപ്പിക്കുന്നതിന്റെ മറവിൽ അക്രമത്തിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും പരിശീലനത്തിനും പ്രേരിപ്പിച്ചതിനുമാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
നന്ദ്യാലിലും കുർണൂലിലും റെയ്‌ഡിനെതിരെ പ്രതിഷേധങ്ങൾ നടന്നു. തെലങ്കാനയിലെ നിസാമാബാദിൽ ഷാഹിദ് ചൗസിഹ് എന്നയാളുടെ പാസ്പോർട്ടും ബാങ്ക് പാസ്‌ബുക്കുകളൂം പിടിച്ചെടുത്തിട്ടുണ്ട്. തിങ്കളാഴ്‌ച ഹൈദരാബാദ് എൻഐഎ ഓഫീസിൽ ഹാജരാകാനും ഇയാൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
അതേസമയം, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തിൽ സംഘടിപ്പിച്ച ജനമഹാസമ്മേളനം കോഴിക്കോട് സമാപിച്ചു. സംഘടനയുടെ സംസ്‌ഥാന കമ്മിറ്റി സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തിൽ ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ്, എസ്‌ഡിപിഐ ദേശീയ അധ്യക്ഷന്‍ എംകെ ഫൈസി, സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഗ്രോ വാസു തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
Most Read: കെജ്‍രിവാളിനെ കുരുക്കിയെ അടങ്ങു; മറ്റൊരു സിബിഐ അന്വേഷണത്തിന് കൂടി ശുപാർശ