തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ വിദേശബന്ധങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും. കേസിൽ ഇറാൻ വംശജൻ അഹമ്മദ് ഗൊൽച്ചിന്റെ ഇടപെടലാണ് എൻഐഎ അന്വേഷിക്കുക. സാക്ഷികളെ മൊഴിമാറ്റാൻ ഗൊൽച്ചിൻ സഹായിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് എൻഐഎയുടെ സഹായം തേടിയിരിക്കുന്നത്.
ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കും. ദുബായ് ആസ്‌ഥാനമായ പാർസ് ഫിലിം സ്‌ഥാപകനാണ് ഗൊൽച്ചിൻ. ദിലീപിന്റെ സഹോദരീ ഭർത്താവ് സൂരജ് ഈ സ്‌ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ജയിൽ മോചിതനായ ശേഷം ദിലീപ് ദുബായിലെത്തി ഗൊൽച്ചിനെ കണ്ടിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്‌ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഗൊൽച്ചിനെ കുറിച്ചുള്ള വിവരങ്ങൾ സംവിധായകൻ ബാലചന്ദ്ര കുമാറാണ് പുറത്തുവിട്ടത്.
അതേസമയം, തെളിവുകൾ കയ്യിൽ ഉണ്ടായിരുന്നിട്ടും സംവിധായകൻ ബാലചന്ദ്രകുമാർ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഈ നടപടി ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോയെന്ന് സംശയമുണ്ടാക്കില്ലേയെന്ന് കോടതി ആരാഞ്ഞു. എന്നാൽ അത്തരം കാര്യം ഈ ഘട്ടത്തിൽ പ്രസക്‌തമല്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോ എന്നത് മാത്രമാണ് കോടതി നോക്കേണ്ടത്. ദിലീപുമായി ബാലചന്ദ്രകുമാറിന് വളരെ നേരത്തെ തന്നെ അടുത്ത ബന്ധമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
Most Read: പഞ്ചനക്ഷത്ര ഹോട്ടലിലെ രാജകീയ ജീവിതം; ലിലിബെറ്റ് ഒരു വിവിഐപി തന്നെ