തിരുവനന്തപുരം: അവസാന വർഷ പരീക്ഷ ബഹിഷ്‌കരിച്ച് സംസ്‌ഥാനത്തെ എംബിബിഎസ് വിദ്യാർഥികൾ. പാഠഭാഗങ്ങളും പരിശീലനവും പൂര്‍ത്തിയാക്കാതെ പരീക്ഷ നടത്തുന്നതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് വിദ്യാർഥികൾ പരീക്ഷ ബഹിഷ്‌കരിച്ചത്. അധ്യയന ദൈര്‍ഘ്യം വെട്ടിക്കുറച്ച് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ ഇതിനോടകം തന്നെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വിദ്യാർഥികൾ അവസാന വർഷ പരീക്ഷകൾ ബഹിഷ്‌കരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 80 വിദ്യാർഥികൾ മാത്രമാണ് പരീക്ഷ എഴുതിയത്. 120 പേർ പ്രതിഷേധത്തിന്റെ ഭാഗമായി പരീക്ഷയിൽ നിന്നും വിട്ടുനിന്നു. കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജിൽ 216 വിദ്യാർഥികളിൽ 20 പേരും, കോട്ടയം മെഡിക്കൽ കോളേജിൽ 150 പേരിൽ 55 പേരും മാത്രമാണ് പരീക്ഷക്കെത്തിയത്. തൃശൂർ മെഡിക്കൽ കോളേജിലും പ്രതിഷേധത്തെ തുടർന്ന് 60 വിദ്യാർഥികൾ മാത്രമാണ് പരീക്ഷ എഴുതിയത്.
ഒരു വർഷം കൊണ്ട് പൂർത്തിയാക്കേണ്ട അവസാന വർഷ വിദ്യാർഥികളുടെ സിലബസ് 6 മാസം കൊണ്ട് തീർത്ത് പരീക്ഷ നടത്തുകയാണെന്നാണ് വിദ്യാർഥികൾ ഉന്നയിക്കുന്ന പരാതി. എന്നാൽ ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദ്ദേശപ്രകാരം ബോർഡ് ഓഫ് എക്‌സാമിനേഷൻ ആണ് പരീക്ഷ നടത്താൻ തീരുമാനിച്ചതെന്നാണ് ആരോഗ്യ സർവകലാശാല നൽകുന്ന വിശദീകരണം. പരീക്ഷ വേഗം നടത്തി ഫല പ്രഖ്യാപനവും അതിവേഗം നടത്താനായിരുന്നു ആരോഗ്യ സര്‍വകലാശാലയുടെ തീരുമാനം.
Read also: സിൽവർ ലൈൻ സർവേ ഭൂമിയിൽ ഉൾപ്പെട്ടു; കുടുംബത്തിന് വായ്‌പ നിഷേധിച്ചു