തിരുവനന്തപുരം: എംബിബിഎസ് കൂട്ടത്തോൽവി പഠിക്കാൻ ആരോഗ്യസർവകലാശാല. എംബിബിഎസ് ഒന്നാംവർഷ പരീക്ഷ എഴുതിയതിൽ പകുതിപ്പേരും തോറ്റ മൂന്ന് മെഡിക്കൽ കോളേജുകളിൽ കമ്മീഷനെ അയക്കാൻ ആരോഗ്യസർവകലാശാല നടപടി സ്വീകരിച്ചു. തോൽവിക്കിടയാക്കിയ സാഹചര്യമാണ് കമ്മീഷൻ പരിശോധിക്കുക.
തൊടുപുഴ കുമാരമംഗലം അൽ അസ്ഹർ, അടൂർ മൗണ്ട്സയൻ, പാലക്കാട് പികെ ദാസ് കോളേജുകളിലേക്കാണ് ആരോഗ്യസർവ്വകലാശാല കമ്മീഷനെ അയക്കുന്നത്. കോളേജുകളിൽ പരീക്ഷ എഴുതിയ പകുതിപ്പേരും തോറ്റ സാഹചര്യത്തിൽ വിദ്യാർഥികളുടെ ഇന്റേർണൽ മാർക്ക് അടക്കം പരിശോധിക്കും. പരീക്ഷയിൽ കൂട്ടത്തോൽവി സംഭവിച്ചതോടെ സർവകലാശാലയുടെ മൊത്തം വിജയശതമാനം 74ൽ നിന്ന് 68ലേക്ക് ഇടിഞ്ഞിരുന്നു.
കോവിഡിന് ശേഷം ഒന്നാം വർഷ ക്‌ളാസുകൾ കൃത്യമായി ലഭിച്ചില്ല, പരിഷ്‌കരിച്ച കരിക്കുലത്തിലെ ബുദ്ധിമുട്ട്, ആവശ്യത്തിന് ഡോക്‌ടർമാർ ഇല്ലാത്തതിനാൽ മതിയായ ക്‌ളാസുകൾ ലഭിക്കുന്നതിൽ നേരിട്ട തടസം എന്നിവയാണ് വിദ്യാർഥികൾ പൊതുവായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, എല്ലായിടത്തും കൂട്ടത്തോൽവി ഇല്ലെന്നും മൂന്ന് കോളേജുകളുടെ മോശം പ്രകടനമാണ് മൊത്തം വിജയശതമാനം ഇടിയുന്നതിന് കരണമായതെന്നുമാണ് സർവകലാശാലയുടെ വിശദീകരണം.
അതിനിടെ, ഫാക്കൽറ്റിയുടെ കുറവ് കാരണം പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക ശ്രദ്ധ നൽകാനായില്ലെന്ന് സർവകലാശാല പരോക്ഷമായി സമ്മതിക്കുന്നുണ്ട്. അനാട്ടമി, ഫിഡിയോളജി, ബയോകെമിസ്ട്രി എന്നിവയാണ് ഏറെ ബുദ്ധിമുട്ടായതെന്ന് വിദ്യാർഥികൾ പറയുന്നു. മെയ് 11ന് ആണ് സേ പരീക്ഷ നടക്കുന്നത്. സേ പരീക്ഷാ ഫലത്തോടെ വിജയശതമാനം 90ൽ എത്തുമെന്ന കണക്കുകൂട്ടലിലാണ് സർവകലാശാല.
Most Read: ‘ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ട്, പണം ആവശ്യപ്പെട്ടിട്ടില്ല’; വൈദികന്റെ മൊഴിയെടുക്കൽ പൂർത്തിയായി