പത്തനംതിട്ട: സിൽവർ ലൈൻ പദ്ധതിക്കായുള്ള സർവേ നടത്തിയ ഭൂമിയിൽ ഉൾപ്പെട്ടതിനാൽ പത്തനംതിട്ട കുന്നന്താനത്തെ ഒരു കുടുംബത്തിന് വായ്‌പ നിഷേധിച്ചു. ആദ്യ ഗഡുവായി അഞ്ച് ലക്ഷം നൽകിയ ശേഷമാണ് സർവേ ഭൂമിയിൽ പെടുമെന്ന് അറിഞ്ഞതോടെ ബാക്കി പണം നൽകാതിരുന്നത്. കുന്നന്താനം സ്വദേശിനി രാധാമണിയുടെ മകന് വീട് വെക്കുന്നതിനാണ് വായ്‌പക്ക് അപേക്ഷിച്ചത്.
നേരത്തെ ഇത് സംബന്ധിച്ച് ഹൈക്കോടതി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും സർക്കാർ അതിന് മറുപടി നൽകിയിരുന്നില്ല. മുന്‍കൂര്‍ അനുമതിയില്ലാതെ വീട്ടില്‍ കയറിച്ചെന്ന് കല്ലിടുന്നത് നിയമപരമാണോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന്‍ ബെഞ്ച് എവിടെയാണ് അനുമതി നല്‍കിയതെന്നും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആരാഞ്ഞു. അനുവാദമില്ലാതെ കടന്നുകയറി കല്ലിട്ട് പോകുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കെ റെയിൽ കല്ല് സ്‌ഥാപിച്ച ഭൂമിയുടെ ഉടമസ്‌ഥർക്ക് ഈ വസ്‌തു ഈട് നൽകി ബാങ്കിൽ നിന്ന് ലോണിന് അപേക്ഷിക്കാൻ സാധിക്കുമോ?, അനുമതിയില്ലാതെ സർക്കാർ എന്തിനാണ് ആളുകളുടെ ഭൂമിയിൽ കടന്നുകയറുന്നത്? തുടങ്ങി നിരവധി ചോദ്യങ്ങൾ ഹൈക്കോടതി ഉന്നയിച്ചെങ്കിലും ഇതിന് മറുപടി പറയാൻ ബാധ്യതയില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി.
അതേസമയം, പദ്ധതിക്കെതിരെ പ്രതിഷേധം ശക്‌തമാവുകയാണ്. ഇതിനിടെ സംസ്‌ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണ യോഗം നടത്താൻ ഒരുങ്ങുകയാണ് എൽഡിഎഫ്. ഏപ്രിൽ 19ന് തിരുവനന്തപുരത്ത് ആദ്യ വിശദീകരണ യോഗം നടക്കും. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ഗൃഹ സന്ദർശന പരിപാടിയും ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അറിയിച്ചു.
Most Read: ദുൽഖറിന്റെ വിലക്ക് പിൻവലിച്ചു; വിശദീകരണം തൃപ്‌തികരമെന്ന് ഫിയോക്