ന്യൂഡെൽഹി: ഒരിടവേളക്ക് ശേഷം കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടികളിലേക്ക് കടക്കുകയാണ് മഹാരാഷ്‌ട്ര. കൊറോണ വൈറസ് കേസുകൾ ഈ രീതിയിൽ തുടരുകയാണെങ്കിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
അതേസമയം, പൂനെയിൽ കർഫ്യൂ പ്രഖ്യാപിച്ചു കഴിഞ്ഞു. രാത്രി 11 മണി മുതൽ പുലർച്ചെ 6 മണി വരെ അവശ്യ സർവീസുകൾ ഒഴികെ മറ്റുള്ളവക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 28 വരെ സ്‌കൂളുകളും കോളേജുകളും അടച്ചിടാനും തീരുമാനിച്ചിരിക്കുകയാണ്.
ഇതിനിടെ, പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നത് ചൂണ്ടിക്കാട്ടി കേരളമടക്കമുള്ള അഞ്ച് സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി. പരിശോധനാ നിരക്ക് വർധിപ്പിക്കാനും ആർടിപിസിആർ ടെസ്‌റ്റുകൾ ഉയർത്താനും കേന്ദ്രം മഹാരാഷ്‌ട്ര, കേരളം, പഞ്ചാബ്, ഛത്തീസ്‌ഗഡ് , മധ്യപ്രദേശ് എന്നീ അഞ്ച് സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. രാജ്യത്ത് നിലവിലുള്ള സജീവ കേസുകളിൽ 74 ശതമാനവും കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ്.
എല്ലാ നെഗറ്റീവ് റാപ്പിഡ് ആന്റിജൻ ടെസ്‌റ്റ് ഫലങ്ങളിലും ആർടിപിസിആർ ടെസ്‌റ്റുകൾ നിർബന്ധമായും നടത്തണം, തിരഞ്ഞെടുത്ത ജില്ലകളിൽ കർശനവും സമഗ്രവുമായ നിർദ്ദേശം നിരീക്ഷണം നടത്തുന്നതിലും ആവശ്യമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക, ഉയർന്ന മരണങ്ങൾ റിപ്പോർട് ചെയ്യുന്ന ജില്ലകളിലെ ക്‌ളിനിക്കൽ മാനേജ്‍മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് കേന്ദ്രം പ്രധാനമായും നൽകിയിരിക്കുന്നത്.
Also Read: ഉത്തരവിനായി നാളെ വരെ കാത്തിരിക്കും, മറ്റന്നാൾ മുതൽ നിരാഹാര സമരം; ഉദ്യോഗാര്‍ഥികള്‍