പാലക്കാട്: പാലക്കാട്-കോയമ്പത്തൂർ എളുപ്പ മാർഗമായ സത്യമംഗലം കടുവാ സങ്കേതം വഴിയുള്ള രാത്രിയാത്രാ നിരോധനം ഇന്ന് മുതൽ. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് നിരോധനം. ചരക്കു വാഹങ്ങൾക്ക് വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെയും സ്വകാര്യ വാഹനങ്ങൾ, ചെറിയ വണ്ടികൾ, നാലുചക്ര വാഹനങ്ങൾ എന്നിവക്ക് രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെയുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
വന്യജീവികൾ വണ്ടിയിടിച്ച് കൊല്ലപ്പെടുന്നത് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകൻ നൽകിയ ഹരജിയിലാണ് കോടതിയുടെ വിധി. 2019ൽ ഈറോഡ് കളക്‌ടർ യാത്രാനിരോധനത്തിന് ഉത്തരവ് ഇറക്കിയിരുന്നെങ്കിലും പ്രദേശവാസികളുടെ എതിർപ്പ് മൂലം നടപ്പിലാക്കിയിരുന്നില്ല. സത്യമംഗലം കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാതാ പാലക്കാട്, കോയമ്പത്തൂർ, ഈറോഡ് ജില്ലകളിൽ ഉള്ളവർക്ക് മൈസൂരുവിലേക്ക് പോവുന്നതിനുള്ള ഏറ്റവും എളുപ്പ വഴിയാണിത്.
പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഉള്ളവരെല്ലാം ഈ വഴിയാണ് മൈസൂരുവിലേക്ക് പോവുന്നത്. യാത്രാ നിരോധനം സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്നലെ ഈറോഡ് കളക്‌ടർ വിവിധ വകുപ്പുമേധാവികളുടെ യോഗം വിളിച്ചിരുന്നു. നിരോധനം ഇന്ന് മുതൽ തന്നെ നടപ്പിലാക്കുമെന്ന് സത്യമംഗലം കടുവ സംരക്ഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്‌ടർ അറിയിച്ചു.
Most Read: സംപ്രേഷണ വിലക്ക് നീക്കണം; മീഡിയ വൺ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും