ഡെൽഹി: ഒൻപത് വയസുകാരിയായ ദളിത് പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി നിർബന്ധപൂർവം സംസ്‌കരിച്ച സംഭവത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ക്ഷേത്രത്തിലെ പൂജാരി അടക്കമുള്ള നാല് പ്രതികളാണ് കുറ്റം സമ്മതിച്ചത്. ഇവർക്കെതിരെ ഡെൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഓഗസ്‌റ്റ് 2ന് ഡെൽഹിയിലെ കണ്ടോൺമെന്റ് ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബലാൽസംഗത്തിനിടെ പൂജാരി രാധേ ശ്യാം പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്ന് കുറ്റപത്രത്തിൽ പറയുന്നു. പൂജാരിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഇയാൾ 1300ലധികം പോൺ സൈറ്റുകൾ സന്ദർശിച്ചിരുന്നു എന്ന് വ്യക്‌തമായി. അതുകൊണ്ട് തന്നെ ഇയാൾ ഒരു സെക്‌സ് അഡിക്‌ടാണ് എന്നും കുറ്റപത്രത്തിൽ പറയുന്നു.
രാധേ ശ്യാം, കുൽദീപ് സിംഗ്, സലിം അഹ്‌മദ്, ലക്ഷ്‍മി നാരായൺ എന്നീ പ്രതികൾക്കെതിരെ ബലാൽസംഗം, കൊലപാതകം, തെളിവ് നശിപ്പിക്കൽ, പോക്‌സോ, പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ, നിർബന്ധപൂർവം തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഡെൽഹി കണ്ടോൺമെന്റ് ഏരിയയിലെ പുരാന നംഗലിലാണ് കുട്ടി താമസിച്ചിരുന്നത്. കുട്ടിയുടെ കുടുംബം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായിരുന്നു. രാധേ ശ്യാം പൂജാരി ആയിരുന്ന ശ്‌മശാനത്തിന് അടുത്തായിരുന്നു ഇവരുടെ വീട്. ശ്‌മശാനത്തിൽ വെള്ളം ശേഖരിക്കാൻ പോയ കുട്ടിയെയാണ് രാധേ ശ്യാം ബലാൽസംഗം ചെയ്‌തത്. തുടർന്ന് കുട്ടി ഷോക്കടിച്ച് മരിച്ചതാണെന്ന് കുട്ടിയുടെ അമ്മയെ തെറ്റിദ്ധരിപ്പിച്ച പ്രതികൾ കുട്ടിയുടെ ശരീരം നിർബന്ധപൂർവം സംസ്‌കരിക്കുകയും ചെയ്‌തു.
പോലീസിനെ അറിയിച്ചാൽ പോസ്‌റ്റുമോർട്ടം നടത്തി കുട്ടിയുടെ ആന്തരികാവയവങ്ങൾ മോഷ്‌ടിക്കുമെന്നും രക്ഷിതാക്കളെ പ്രതികൾ വിശ്വസിപ്പിച്ചു. രാധേ ശ്യാം കുട്ടിയെ ബലാൽസംഗം ചെയ്യുന്നതിനിടെ കുൽദീപ് സിങ് കുട്ടിയുടെ കൈ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. പെൺകുട്ടി ദളിത് ആയതിനാലാണ് ബലാൽസംഗം ചെയ്‌തതെന്ന് ശ്യാമും കുൽദീപും പറഞ്ഞതായി സാക്ഷികൾ കോടതിയെ അറിയിച്ചു.
Also Read: ഫാഷൻ ഗോൾഡ് തട്ടിപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപക കൂട്ടായ്‌മ