കോഴിക്കോട്: ജില്ലയിൽ നിന്ന് പിടികൂടിയ വവ്വാലുകളുടെ സാമ്പിളിൽ നിപ വൈറസ് സാന്നിധ്യം സ്‌ഥിരീകരിച്ചു. സാമ്പിളുകളിൽ നിന്ന് നിപയ്‌ക്ക് എതിരായ ആന്റിബോഡി കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിപയുടെ പ്രഭവകേന്ദ്രം വവ്വാലാണെന്ന് അനുമാനിക്കാമെന്നും മന്ത്രി വ്യക്‌തമാക്കി.
കോഴിക്കോട് നിപ റിപ്പോർട് ചെയ്‌ത പ്രദേശത്ത് നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും വവ്വാലുകളുടെ സാമ്പിളുകൾ പൂനെ എൻഐവി ശേഖരിച്ചിരുന്നു. ഇതിൽ കുറച്ച് വവ്വാലുകളുടെ സാമ്പിളുകളിലാണ് വൈറസിനെതിരായ ഐജിജി ആന്റിബോഡി കണ്ടെത്തിയത്.
ജില്ലയിൽ നിപ റിപ്പോർട് ചെയ്‌തിട്ട് 21 ദിവസം പിന്നിടുമ്പോൾ രോഗവ്യാപന സമയം കഴിഞ്ഞുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ രോഗഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു ഇതുവരെ നടന്നത്. പൂനെ എൻഐവിയിൽ നിന്നുള്ള വിവരം ആശ്വാസകരമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.
വവ്വാലുകളിൽ ആന്റിബോഡി കണ്ടെത്തിയെങ്കിലും കൂടുതൽ പഠനങ്ങളും പരിശോധനകളും നടത്തേണ്ടതുണ്ട്. വിദഗ്‌ധരുമായി ബന്ധപ്പെട്ട് ഇതിന്റെ തുടർനടപടികൾ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
അതേസമയം, നിപ സാന്നിധ്യം കണ്ടെത്തിയ വവ്വാലുകളുള്ള പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇതിനായി മുന്നൊരുക്കങ്ങൾ നടത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Also Read: സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കും; ഗതാഗത മന്ത്രി