വയനാട്: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മരുതോങ്കരയിൽ നിപ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ വയനാട് ജില്ലയിലും നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. കോഴിക്കോട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിലോ അതിന് സമീപത്തോ ഉള്ളവർ വയനാട്ടിലെ ജോലിക്കാരാണെങ്കിൽ യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്‌ടർ രേണുരാജ് അറിയിച്ചു. മാനന്തവാടി പഴശി പാർക്കിലേക്ക് പ്രവേശനം വിലക്കി.
തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിൽ അധികൃതർ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. പൊതുജനങ്ങൾ ഒത്തുചേരുന്ന സ്‌ഥലങ്ങളിലും, ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലും മാസ്‌ക് നിർബന്ധമാക്കിയും ഉത്തരവിറക്കി. അതേസമയം, ജില്ലയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പൊതുജനങ്ങൾക്ക് സംശയദുരീകരണത്തിനായി 04935-240390 എന്ന നമ്പറിൽ ബന്ധപ്പെടാം.
വവ്വാലുകൾ കൂടുതലായി കാണപ്പെടുന്ന പ്രദേശമാണ് മാനന്തവാടി പഴശി പാർക്ക്. തൊണ്ടർനാട്, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിൽ പ്രത്യേക ജാഗ്രത പുലർത്തുന്നതിനും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും ആരോഗ്യവകുപ്പ് അധികൃതർക്കും ഗ്രാമപഞ്ചായത്ത് അധികൃതർക്കും നിർദ്ദേശം നൽകി.
നിപ കേസുകൾ റിപ്പോർട് ചെയ്യുന്നപക്ഷം ചികിൽസ ഉറപ്പ് വരുത്തുന്നതിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആവശ്യമായ പ്രത്യേക ക്രമീകരണങ്ങൾ സജ്‌ജീകരിക്കും. ജില്ലയുടെ അതിർത്തികളിൽ യാത്രക്കാർക്ക് ആവശ്യമായ ബോധവൽക്കരണം നൽകും.
അതേസമയം, നിപ വൈറസ് ബാധയിൽ കോഴിക്കോട് നിന്ന് ആശ്വാസ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട് ആശുപത്രിയിൽ നിപ ബാധിച്ചു ചികിൽസയിൽ കഴിയുന്ന യുവവൈന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് അറിയിപ്പ്. ഈ രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം. എന്നാൽ, ചികിൽസയിൽ ഒമ്പത് വയസുകാരന്റെ നില മാറ്റമില്ലാതെ തുടരുകയാണ്. നിപ സ്‌ഥിരീകരിച്ച ആരോഗ്യപ്രവർത്തകന് നിലവിൽ കാര്യമായ പ്രശ്‌നങ്ങൾ ഇല്ലെന്നുള്ളതും ആശ്വാസമാണ്.
Most Read| ‘ഫെനി ബാലകൃഷ്‌ണനെ പരിചയമില്ല, അദ്ദേഹത്തിന്റെ പിന്നിൽ മറ്റാരോ’; ഇപി ജയരാജൻ