കോഴിക്കോട്: നിപ വൈറസ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു ജില്ലാ ഭരണകൂടം. കോഴിക്കോട് കോർപറേഷൻ കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെട്ട സാഹചര്യത്തിൽ ബേപ്പൂർ ഹാർബർ അടച്ചുപൂട്ടാൻ ജില്ലാ കളക്‌ടർ നിർദ്ദേശം നൽകി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ബേപ്പൂർ ഹാർബറിലോ, ഫിഷ് ലാൻഡിങ് സെന്ററുകളിലോ ബോട്ടുകൾ അടുപ്പിക്കാനോ മൽസ്യം ഇറക്കാനോ പാടില്ല.
മൽസ്യബന്ധനത്തിന് പോയിരിക്കുന്ന ബോട്ടുകളും വള്ളങ്ങളും വെള്ളയിൽ ഫിഷ് ലാൻഡിങ് സെന്ററിലോ പുതിയാപ്പ ഫിഷ് ലാൻഡിങ് സെന്ററിലോ അടുപ്പിക്കേണ്ടതാണെന്ന് കളക്‌ടർ ആവശ്യപ്പെട്ടു. ലേലത്തിനും മൽസ്യക്കച്ചവടത്തിനും വെള്ളയിൽ, പുതിയാപ്പ ഹാർബറുകൾ ഉപയോഗിക്കാം. ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഫിഷറീസ് വകുപ്പ് ചെയ്‌തു നൽകണം.
ഹാർബർ പൂട്ടിയിടാൻ തീരുമാനിച്ച വിവരം മൽസ്യബന്ധനത്തിന് പോയ തൊഴിലാളികളെ വാർത്താവിനിമയ സംവിധാനങ്ങൾ വഴി അറിയിക്കണമെന്നും ഫിഷറീസ് വകുപ്പിനോട് കളക്‌ടർ നിർദ്ദേശിച്ചു. ചെറുവണ്ണൂരിൽ നിപ വൈറസ് റിപ്പോർട് ചെയ്‌തതിനെ തുടർന്നാണ് ഫറോക് മുനിസിപ്പാലിറ്റിയിലെ വാർഡുകളും കോഴിക്കോട് കോർപ്പറേഷനിലെ 43,44,45,46,47,48, 51 വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. കർശന നിയന്ത്രണങ്ങളാണ് മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം നിപ പരിശോധനക്കയച്ച 11 സാമ്പിളുകൾ കൂടി നെഗറ്റീവ് എന്ന റിപ്പോർട് ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ലെന്നും, ചികിൽസയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി അറിയിച്ചു. ആദ്യം മരിച്ച വ്യക്‌തി പോയ സ്‌ഥലങ്ങൾ കണ്ടെത്താൻ പോലീസ് സഹായത്തോടെ ശ്രമങ്ങൾ തുടരുകയാണ്.
Most Read| ഇടുക്കി അണക്കെട്ടിന്റെ സുരക്ഷ; കളക്‌ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം