ന്യൂഡെൽഹി: ജാതി സെൻസസ് നടത്തണമെന്ന ആവശ്യമുന്നയിച്ച് തിങ്കളാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനൊരുങ്ങി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്വി യാദവും. ആദ്യമായാണ് നിതീഷ് കുമാറും തേജസ്വി യാദവും ഒരു വിഷയത്തിൽ സഹകരിക്കുന്നത്. എന്നാൽ ഇരുവരും ഉന്നയിക്കുന്ന ആവശ്യത്തോട് കേന്ദ്രസർക്കാരിന് യോജിപ്പില്ല.
പെഗാസസിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ തേജസ്വിയുമായുളള നിതീഷിന്റെ സഹകരണം എന്തെങ്കിലും സൂചനയാണോ എന്നാണ് ഉയർന്നുവരുന്ന ചോദ്യം. എന്നാൽ തങ്ങൾ എൻഡിഎയുടെ ഭാഗമാണെന്നും പൊതു വിഷയമെന്നതിലാണ് സഹകരണമെന്നുമാണ് ജെഡിയു നിലപാട്. ജാതി സെൻസസിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യാൻ സമയം അനുവദിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി നിതീഷ് കുമാറിനെ അപമാനിച്ചുവെന്ന് തേജസ്വി യാദവ് നേരത്തെ പറഞ്ഞിരുന്നു.
ജാതി സെൻസസ് ആവശ്യപ്പെട്ട് ബിഹാർ നിയമസഭ കഴിഞ്ഞ വർഷം പാസാക്കിയ പ്രമേയത്തെ ജെഡിയു, ആർജെഡി കക്ഷികൾക്ക് പുറമേ ബിജെപിയും പിന്തുണച്ചിരുന്നു. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്‌തമായി ജാതി സെൻസസ് നടത്തില്ലെന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിച്ചതോടെ ബിഹാറിൽ ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. 1931ലാണ് രാജ്യത്ത് അവസാനമായി ജാതി സെൻസസ് നടന്നത്. 2011ലും വിവരം ശേഖരിച്ചെങ്കിലും കണക്കെടുപ്പ് പുറത്ത് വിട്ടിരുന്നില്ല.
Read also: ഭീകരതയുടെ അടിസ്‌ഥാനത്തിൽ പടുത്തുയർത്തിയ സാമ്രാജ്യങ്ങൾ ശാശ്വതമല്ല; പ്രധാനമന്ത്രി