പട്‌ന: തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സീറ്റുകളുടെ എണ്ണം എത്ര ആയാലും നിതീഷ് കുമാർ തന്നെയായിരിക്കും ബിഹാർ മുഖ്യമന്ത്രിയെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി. എൻഡിഎയുടെ ഭാഗമായിട്ടുള്ള എല്ലാ പാർട്ടികളും നിതീഷ് കുമാറിന്റെ നേതൃത്വം അംഗീകരിക്കണം എന്നും സുശീൽ മോദി ആവശ്യപ്പെട്ടു.
നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ജെഡിയുവിനെതിരെ ഒറ്റക്ക് മൽസരിക്കാൻ തീരുമാനിച്ച എൽജെപി നേതാവ് ചിരാഗ് പാസ്വാന് എതിരെയും സുശീൽ മോദി വിമർശനം ഉന്നയിച്ചു. ചിരാഗ് പാസ്വാന്റെ പിതാവ് ആരോഗ്യത്തോടെ അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നെങ്കിൽ ഇത്തരം ഒരു തീരുമാനം എടുക്കില്ലായിരുന്നു എന്നും സുശീൽ മോദി പറഞ്ഞു.
ചിരാഗ് പാസ്വാന്റെ പിതാവ്, 74കാരനായ രാം വിലാസ് പാസ്വാൻ അടുത്തിടെ ഹൃദയ ശസ്‌ത്രക്രിയ നടത്തി ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്.
Also Read: ‘യുപിയും ബീഹാറും പോലെ ബംഗാളും’; വിവാദമായി ബിജെപി അദ്ധ്യക്ഷന്റെ പരാമര്‍ശം
ബിജെപി, ജെഡിയു, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്‌ഥാനി അവാം മോർച്ച (എച്ച്എഎം), വികാശീൽ ഇൻസാൻ പാർട്ടി എന്നീ നാലു പാർട്ടികളാണ് എൻഡിഎയിൽ ഉള്ളത്. ഇവർ മാത്രമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാൻ പാടുള്ളൂവെന്നും സുശീൽ മോദി പറഞ്ഞു. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൽജെപിയുടെ നീക്കത്തിൽ ബിജെപി ഇതുവരെ നിശബ്‌ദത പാലിക്കുകയാണ് ചെയ്‌തത്. ഇതേത്തുടർന്ന് എൽജെപി തനിയെ മത്സരിക്കുമെന്നു വന്നതോടെ ഇവർ പിടിക്കുന്ന സീറ്റുകൾ വച്ച് നിതീഷിനെ സമ്മർദ്ദത്തിലാക്കാൻ ബിജെപി കളിക്കുന്ന കളികളാണോ എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
Also Read: 500 മണിക്കൂർ കാത്തിരിക്കാനും തയ്യാർ; രാഹുലിനെ ഹരിയാന അതിർത്തിയിൽ തടഞ്ഞു