ചണ്ഡീഗഢ്: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി നയിക്കുന്ന കർഷക രക്ഷാ യാത്ര ഹരിയാന അതിർത്തിയിൽ പോലീസ് തടഞ്ഞു. പഞ്ചാബിൽ നിന്നും ഹരിയാനയിലേക്ക് ട്രാക്റ്ററിലാണ് രാഹുൽ ഗാന്ധി റാലി നടത്തിയത്. എന്നാൽ ഹരിയാന അതിർത്തിയിൽ വച്ച് പോലീസ് തടയുകയായിരുന്നു. എന്നാൽ തിരിച്ചു പോകാൻ തയ്യാറാകാതിരുന്ന രാഹുൽ ഗാന്ധി എത്ര സമയം വേണമെങ്കിലും ഇവിടെ കാത്തിരിക്കും എന്നും തിരിച്ചു പോകില്ലെന്നും വ്യക്‌തമാക്കി.
“അവർ ഞങ്ങളെ ഹരിയാന അതിർത്തിയിൽ തടഞ്ഞു നിർത്തി. അവർ അത് തുറക്കുന്നതുവരെ ഞാൻ ഇവിടെ തന്നെ തുടരും. രണ്ട് മണിക്കൂർ എടുക്കുകയാണെങ്കിൽ രണ്ട് മണിക്കൂർ. ആറ് മണിക്കൂർ എടുക്കുകയാണെങ്കിൽ ആറ്, അതല്ല 10, 24,100, 200, 500 അങ്ങനെ എത്ര മണിക്കൂർ എടുത്താലും ഞാൻ അനങ്ങില്ല, ”- ട്രാക്റ്ററിൽ ഇരുന്നുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
“അവർ അതിർത്തി തുറക്കുമ്പോൾ ഞാൻ സമാധാനപരമായി മുന്നോട്ട് പോകും. അതുവരെ ഞാൻ സമാധാനപരമായി ഇവിടെ കാത്തിരിക്കും,” -രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Related News: കര്‍ഷക രക്ഷ യാത്ര ഇന്ന് ഹരിയാനയില്‍; തടയുമെന്ന് സംസ്‌ഥാന സര്‍ക്കാര്‍
“ഹരിയാന അതിർത്തിയിലെ ഒരു പാലത്തിൽ അവർ ഞങ്ങളെ തടഞ്ഞു. ഞാൻ പിൻമാറില്ല, ഇവിടെ കാത്തിരിക്കുന്നതിൽ സന്തോഷമുണ്ട്,” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.
They have stopped us on a bridge on the Haryana border. I’m not moving and am happy to wait here.
1 hour, 5 hours, 24 hours, 100 hours, 1000 hours or 5000 hours. pic.twitter.com/b9IjBSe7Bg
— Rahul Gandhi (@RahulGandhi) October 6, 2020
പതാകകളും മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് റാലി വരുന്നതു കണ്ട പോലീസുകാർ അതിർത്തിയിൽ ബാരിക്കേഡ് കെട്ടി അടക്കുകയായിരുന്നു. എന്നാൽ പിൻമാറാൻ തയ്യാറാകാതെ രാഹുൽ ഗാന്ധി അതിർത്തിയിൽ തന്നെ നിലയുറപ്പിച്ചപ്പോൾ 100 പേർക്ക് പ്രവേശിക്കാമെന്ന് ഹരിയാനയിലെ ബിജെപി സർക്കാർ അറിയിച്ചു. രാഹുൽ ഗാന്ധി അടക്കം മൂന്ന് ട്രാക്റ്ററുകൾക്ക് അതിർത്തി കടക്കാൻ അനുവാദം നൽകി. തുടർന്ന് രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്ന പഞ്ചാബിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ തിരിച്ചു പോരുകയായിരുന്നു.