തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്കിടെ മര്‍ദ്ദിച്ച പോലീസുകാരനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡോക്‌ടർ രാജിവെച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടര്‍ രാഹുല്‍ മാത്യുവാണ് രാജിവെച്ചതായി അറിയിച്ചത്.
രാഹുൽ മാത്യു സമൂഹമാദ്ധ്യമത്തിലാണ് താൻ രാജിവെക്കുന്നതായി അറിയിച്ചത്. 40 ദിവസം കഴിഞ്ഞിട്ടും പ്രതിയായ പോലീസുകാരനെ അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്നും ഒരു ഇടതുപക്ഷ പ്രവർത്തകനായിട്ടുപോലും തനിക്ക് നീതി കിട്ടിയില്ലെന്നും ഡോക്‌ടർ കുറിപ്പിൽ പറഞ്ഞു.
മെയ് പതിനാലിനാണ് സിവിൽ പോലീസ് ഓഫിസറായ അഭിലാഷ് ചന്ദ്രൻ രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ ചികിൽസയ്‌ക്ക് എത്തിയ കോവിഡ് ബാധിതയായ അമ്മ മരിച്ചതിനെ തുടര്‍ന്നാണ് ഇയാൾ ഡോക്‌ടറെ മര്‍ദ്ദിച്ചത്. ചികിൽസയില്‍ വീഴ്‌ചയുണ്ടായിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവം വലിയ വിവാദമായിരുന്നു,
അതേസമയം അഭിലാഷ് ചന്ദ്രനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കരയില്‍ ഡോക്‌ടർമാര്‍ 40 ദിവസമായി സമരത്തിലാണ്. സംഭവത്തില്‍ കെജിഎംഒഎ (കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ) പ്രതിഷേധമറിയിച്ചു. പ്രതിയെ അറസ്‌റ്റ് ചെയ്യാത്തത് പോലീസിന്റെ അനാസ്‌ഥയാണെന്ന് കെജിഎംഒഎ പറഞ്ഞു. സംസ്‌ഥാന വ്യാപകമായി നാളെ ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാനാണ് കെജിഎംഒഎയുടെ തീരുമാനം.
Most Read: സമൂഹ മാദ്ധ്യമങ്ങളിലെ വ്യാജൻമാർക്ക് രക്ഷയില്ല; പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ നടപടി