ന്യൂഡെൽഹി: സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നടപടി. പുതിയ ഐടി മാർഗ നിർദ്ദേശങ്ങളിൽ ഇതിനായി കേന്ദ്രം ഭേദഗതി വരുത്തി. വ്യാജ അക്കൗണ്ടുകളെ കുറിച്ച് പരാതി കിട്ടി 24 മണിക്കൂറിനകം ഇവ നീക്കം ചെയ്യണമെന്നാണ് നിർദ്ദേശം. ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം, യൂട്യൂബ് അടങ്ങിയ സമൂഹ മാദ്ധ്യമങ്ങൾക്കാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരിക്കുന്നത്.
മറ്റൊരാളുടെയോ പ്രസ്‌ഥാനത്തിന്റെയോ ചിത്രം ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് നിർമിച്ചതെങ്കിൽ അതിന്റെ യഥാർഥ ഉടമകളോ അവർക്ക് വേണ്ടി വേറെ ആരെങ്കിലുമോ പരാതി നൽകിയാൽ 24 മണിക്കൂറിനുള്ളിൽ നടപടി വേണമെന്നാണ് നിർദ്ദേശം. സമൂഹ മാദ്ധ്യമങ്ങളിൽ സെലിബ്രിറ്റികളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ഫോളോവഴ്‌സിനെ കൂട്ടുന്നവർക്കും, നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കും തീരുമാനം തിരിച്ചടിയാകും.
സമൂഹ മാദ്ധ്യമങ്ങളിലെ ആൾമാറാട്ട ഭീഷണി അവസാനിപ്പിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നടപടി സ്വീകരിക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. ജനപ്രിയ വ്യക്‌തികൾ, ആക്‌ടിവിസ്‌റ്റുകൾ, സിനിമ താരങ്ങൾ എന്നിവർ മാത്രമല്ല കോർപ്പറേറ്റുകൾ, ബിസിനസ് സ്‌ഥാപനങ്ങൾ പോലും ആൾമാറാട്ടക്കാരുടെ ഇരകളാവുന്നുണ്ട്.
വെറും അനുകരണത്തിനായി മാത്രം സൃഷ്‌ടിച്ച അക്കൗണ്ടുകൾ മുതൽ സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് തുടങ്ങിയവ വരെ ഇതിലുൾപ്പെടും. ഇത്തരം അക്കൗണ്ടുകളെ കുറിച്ച് പരാതി ലഭിച്ചാൽ ഉടൻ നടപടിയെടുക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
Read Also: ജമ്മു കശ്‌മീരിലെ സർവകക്ഷി യോഗം ഇന്ന്