തിരുവനന്തപുരം: മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത എംബി രാജേഷ് കൈകാര്യം ചെയ്യേണ്ട വകുപ്പുകൾ സംബന്ധിച്ച് അന്തിമ തീരുമാനമായി. എംബി രാജേഷിന് തദ്ദേശ സ്വയം ഭരണവും എക്‌സൈസും തന്നെയായിരിക്കും ചുമതല. മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമില്ല.
തദ്ദേശഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ആയിരുന്ന എംവി ഗോവിന്ദൻ സിപിഐഎം സംസ്‌ഥാന സെക്രട്ടറി ആയതോടെ രാജിവെച്ച ഒഴിവിലേക്കാണ് നിയമസഭാ സ്‌പീക്കർ ആയിരുന്ന എംബി രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. മന്ത്രിമാരുടെ വകുപ്പുകളിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് രാവിലെ പുറത്ത് വന്ന സൂചനകൾ.
എക്‌സൈസ് വാസവന് നൽകി സാംസ്‌കാരികം രാജേഷിന് നൽകുമെന്നായിരുന്നു സൂചന. എന്നാൽ, ഉച്ചയോടെ വകുപ്പുകളിൽ മാറ്റമില്ലെന്ന ഔദ്യോഗിക അറിയിപ്പ് പുറത്തുവരികയായിരുന്നു. സ്‌പീക്കർ പദവിയിൽ നിന്ന് രാജിവെച്ച എംബി രാജേഷ് ഇന്ന് രാവിലെയാണ് മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തത്.
രാവിലെ 11 മണിക്ക് രാജ്ഭവൻ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്‌ഞ ചടങ്ങുകൾ നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമായിരുന്നു എംബി രാജേഷിന്റെ സത്യപ്രതിജ്‌ഞ. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മറ്റ് മന്ത്രിമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Most Read: ഭർതൃ പീഡനമെന്ന് ബന്ധുക്കൾ; കണ്ണൂരിൽ യുവതി ആത്‍മഹത്യ ചെയ്‌തു