ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്. രണ്ടു ദിവസത്തെ സന്ദർശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 29, 30 തീയതികളിലാണ് രാഹുൽ മണിപ്പൂർ സന്ദർശിക്കുക. മണിപ്പൂർ കലാപം പ്രതിരോധിക്കുന്നതിൽ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും പരാജയപ്പെട്ടെന്നാണ് കോൺഗ്രസ് വിമർശിക്കുന്നത്. വിമർശിക്കുന്നവർ ആദ്യം മണിപ്പൂരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും, മണിപ്പൂർ സന്ദർശനത്തിൽ മാറ്റമില്ലെന്നും രാഹുൽ അറിയിച്ചു.
പാറ്റ്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മണിപ്പൂർ കലാപം പ്രധാന വിഷയമായി ഉയർന്നു വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി കലാപ ബാധിത മേഖല സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല. ആഭ്യന്തര മന്ത്രി അമിത് ഷായാണ് സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും അമിത് ഷായും തമ്മിൽ മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് കൂടിക്കാഴ്‌ച നടത്തിയതായാണ് വിവരം.
അതിനിടെ, മണിപ്പൂരിലെ പ്രതിഷേധക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ സൈന്യം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മനുഷ്യത്വപരമായി ഇടപെടുന്നത് ബലഹീനതയായി കാണരുതെന്ന് പ്രതിഷേധക്കാർക്ക് ഇന്ത്യൻ സൈന്യം മുന്നറിയിപ്പ് നൽകി. ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലൂടെയായിരുന്നു സൈന്യത്തിന്റെ സന്ദേശം. സംഘർഷഭരിതമായ മണിപ്പൂരിൽ സമാധാനം പുനഃസ്‌ഥാപിക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു.
Most Read: കൊറിയക്കാർക്ക് ഇനി രണ്ടു വയസ് കുറയും; പരമ്പരാഗത രീതി ഉപേക്ഷിക്കുന്നു