സോൾ: പരമ്പരാഗത രീതികളിൽ നിർണായക മാറ്റവുമായി ദക്ഷിണ കൊറിയ. പ്രായം കണക്കാക്കുന്നതിൽ ഇതുവരെ പിന്തുടർന്ന പരമ്പരാഗത രീതിയാണ് ദക്ഷിണ കൊറിയക്കാർ ഇന്ന് മുതൽ ഉപേക്ഷിക്കുന്നത്. പകരം, ലോകമെങ്ങുമുള്ള പൊതുരീതി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് മുതലാണ് ദക്ഷിണ കൊറിയക്കാർ പ്രായഗണനയ്‌ക്ക് രാജ്യാന്തര മാതൃക സ്വീകരിക്കുന്നത്. ഇതോടെ എല്ലാ കൊറിയക്കാരുടേയും പ്രായം രണ്ടു വയസ് കുറയും.
ഇതുവരെ പിന്തുടർന്ന കൊറിയൻ രീതി പ്രകാരം ജനിച്ചു വീഴുന്ന കുട്ടിക്ക് ഒരു വയസാണ് പ്രായം. പിന്നീട് വരുന്ന ജനുവരി ഒന്നിന് അടുത്ത വയസ് തികയും. ഡിസംബർ 31ന് ജനിക്കുന്ന കുഞ്ഞിന് പിറ്റേന്ന് തന്നെ രണ്ടു വയസ് തികയുമെന്ന് അർഥം. ഇനി മുതൽ ജനനസമയത്ത് പൂജ്യം വയസും ആദ്യത്തെ ജൻമദിനത്തിൽ ഒരു വയസും തികയുന്ന പൊതുരീതിയാണ് പിന്തുടരുക.
എന്നാൽ, സ്‌കൂൾ അഡ്‌മിഷൻ, നിർബന്ധിത സൈനിക സേവനം തുടങ്ങിയ വിഷയങ്ങളിൽ പൊതുരീതി പിന്തുടരുമ്പോഴും ജനിച്ച മാസമോ തീയതിയോ കണക്കാക്കാതെ ജനുവരി ഒന്നിന് അടിസ്‌ഥാനമാക്കിയാകും യോഗ്യത നിർണയിക്കുക. പ്രായം കണക്കാക്കുന്നതിനുള്ള വ്യത്യസ്‌ത രീതികൾ കാരണം നിയമപരവും സാമൂഹികവുമായ തർക്കങ്ങളും ആശയക്കുഴപ്പങ്ങളും നിലനിൽക്കുന്നതിനാലും അനാവശ്യ സാമൂഹിക സാമ്പത്തിക ചിലവുകൾ കുറയ്‌ക്കാനുമാണ് പരിഷ്‌കരണം ലക്ഷ്യമിടുന്നത്.
ഉത്തരകൊറിയ 1985 മുതൽ പൊതുരീതിയാണ് പിന്തുടരുന്നത്. പൊതുജനാഭിപ്രായത്തിന്റെ പിൻബലത്തിൽ പ്രസിഡണ്ട് യൂൻ സുക് യോൾ നൽകിയ പ്രചാരണ വാഗ്‌ദാനമാണ് സർക്കാർ നിറവേറ്റുന്നത്.
Most Read: തെരുവുനായ ആക്രമണം; നടപടിക്ക് നിർദ്ദേശിക്കണം- ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ