തിരുവനന്തപുരം: സംസ്‌ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെങ്കിലും പ്രളയ സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മഴ കനക്കുന്നതോടെ എന്‍ഡിആര്‍എഫിന്റെ നാലുസംഘം കൂടി സംസ്‌ഥാനത്ത് എത്തും. എല്ലാ സജ്‌ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും ദുരന്ത നിവാരണ അതോറിറ്റി കമ്മീഷണർ ഡോ. എ കൗശികന്‍ പറഞ്ഞു.
അതേസമയം, കേരളത്തില്‍ വിവിധയിടങ്ങളില്‍ മഴ തുടരുകയാണ്. കോഴിക്കോട്, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. അട്ടപ്പാടി ചുരം റോഡില്‍ മൂന്നിടങ്ങളില്‍ മരംവീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. അതിരപ്പിള്ളി ആനമല റോഡില്‍ വെള്ളം കയറി. ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. സമീപത്തെ വീടുകളില്‍ വെള്ളം കയറി.
തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ചാലക്കുടി പുഴയിലും പെരിയാറിലും ജലനിരപ്പുയര്‍ന്നു. ആലുവ ശിവക്ഷേത്രത്തിലും വെള്ളം കയറി. തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് കുഞ്ഞുങ്ങളും ഒരു വയോധികനുമാണ് ഇന്ന് മരിച്ചത്. കൊല്ലം തേൻമല നാഗമലയിലാണ് തോട്ടില്‍ വീണ് വയോധികന്‍ മരിച്ചത്. നാഗമല സ്വദേശി ഗോവിന്ദരാജ് (65) ആണ് അപകടത്തില്‍പ്പെട്ടത്. തോട് മുറിച്ചു കടക്കുന്നതിനിടെ തോട്ടിലേക്ക് വീഴുകയായിരുന്നു. കനത്ത മഴയില്‍ തോട്ടില്‍ വെള്ളം ഉയര്‍ന്നിരുന്നു.
മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്ന് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു. റിസ്‌വാന (8), റിൻസാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. കരിപ്പൂർ സ്വദേശി മുഹമ്മദ് കുട്ടിയുടെ വീടാണ് തകർന്നത്. ഇദ്ദേഹത്തിന്റെ മകൾ സുമയ്യയുടെയും അബുവിന്റെയും മക്കളാണ് മരിച്ചത്. സമീപത്ത് പണി നടന്നുകൊണ്ടിരുന്ന ഒരു വീടിന്റെ മതിൽ ഇവരുടെ വീടിന് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.
Most Read: ഡെൽഹിയിൽ ആയുധങ്ങളുമായി പാക് ഭീകരന്‍ അറസ്‌റ്റില്‍