കോഴിക്കോട്: വടക്കൻ കേരളത്തിൽ മഴ കുറഞ്ഞു. ഇന്നലെ രാത്രിക്ക് ശേഷം വടക്കൻ കേരളത്തിൽ വലിയ രീതിയിലുള്ള മഴ ഉണ്ടായിട്ടില്ല. ഇന്നലെ ശക്‌തമായ മഴ പെയ്‌ത പാലക്കാട് ജില്ലയിൽ ഇന്ന് മഴ കാര്യമായ രീതിയിലില്ല. ഇതോടെ നെല്ലിയാമ്പതി, അട്ടപ്പാടി മേഖലകൾ നിലവിൽ സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്.
മഴ കുറഞ്ഞതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ താഴ്‌ത്തി നദികളിലേക്കുള്ള നീരൊഴുക്ക് കുറച്ചു. അതിനാൽ പുഴകളിൽ നിലവിൽ അപകരമായ നിലയിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. കൂടാതെ മലപ്പുറം ജില്ലയിലും നിലവിൽ മഴയില്ല. പക്ഷേ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ പൊന്നാനി, തിരൂർ താലൂക്കുകളിൽ ജാഗ്രത നിർദ്ദേശമുണ്ട്.
കോഴിക്കോട് ജില്ലയിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്‌തമായ മഴയിൽ വടകര, കൊയിലാണ്ടി താലൂക്കുകളിലെ 9 വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. വയനാട് ജില്ലയിലും, കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങൾ ഉൾപ്പടെയുള്ള മേഖലകളിലും നിലവിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. എന്നാൽ കാര്യമായ നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടില്ല. കാസർഗോഡ് ജില്ലയിലും നിലവിൽ മഴ വിട്ട് നിൽക്കുകയാണ്.
Read also: അമരീന്ദർ സിംഗ് വീണ്ടും അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തും