കൊച്ചി : ലക്ഷദ്വീപിൽ നിലവിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതിയിൽ വ്യക്‌തമാക്കി അഡ്‌മിനിസ്‌ട്രേഷൻ. കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ദ്വീപ് നിവാസികൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് ദ്വീപ് ഭരണകൂടം ഇക്കാര്യം വ്യക്‌തമാക്കിയത്.
ദ്വീപിൽ ഇപ്പോൾ ആരും പട്ടിണി കിടക്കുന്നില്ലെന്നും, ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിലും ന്യായവില ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഭരണകൂടം വ്യക്‌തമാക്കി. 39 ന്യായവില ഷോപ്പുകളാണ് നിലവിൽ ലക്ഷദ്വീപിൽ തുറക്കുന്നത്. ഇതിന് പുറമേ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും 3 മണിക്കൂർ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. കൂടാതെ മൽസ്യ ബന്ധനം അടക്കമുള്ള തൊഴിലുകൾക്ക് പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്താത്ത സാഹചര്യത്തിൽ ദ്വീപിൽ ഭക്ഷ്യക്ഷാമം നേരിടുന്നില്ല എന്നാണ് ഹരജിയിൽ കളക്‌ടർ കോടതിയിൽ മറുപടി നൽകിയത്.
അതേസമയം ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളിൽ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള സമര പരിപാടികൾ ശക്‌തമാകുകയാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ ധർണകൾ സംഘടിപ്പിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.
Read also : കോവിഡ് കാലത്തെ പ്രതിസന്ധി; സിനിമാ സംഘടനകളുടെ യോഗം വിളിച്ച് സർക്കാർ