തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, മറ്റ് സംസ്‌ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്‌ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് വ്യക്‌തമാക്കി. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്‌മമായി നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തിട്ടുണ്ട്. കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നത്. എവിടെയെങ്കിലും കോവിഡ് കേസുകള്‍ ഉയരുന്നെങ്കിലോ ക്‌ളസ്‌റ്ററുകള്‍ രൂപപ്പെടുന്നെങ്കിലോ സംസ്‌ഥാന തലത്തില്‍ അറിയിക്കണമെന്നും മന്ത്രി അറിയിച്ചു.
എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. തുടര്‍ച്ചയായി അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൂടാതെ വാക്‌സിനേഷന്‍ ശക്‌തിപ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു. സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഭീതിപടര്‍ത്തുന്ന സാഹചര്യം നിലവിലില്ലെന്നും, നിലവില്‍ ഒരിടത്തും ക്‌ളസ്‌റ്റര്‍ രൂപപ്പെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്‌ഥാനത്ത് ഇന്ന് 255 കോവിഡ് കേസുകളാണ് റിപ്പോര്‍ട് ചെയ്‌തത്. 325 പേര്‍ രോഗമുക്‌തി നേടി. ആകെ 1,812 പേരാണ് ചികിൽസയിലുള്ളത്. സംസ്‌ഥാനത്ത് കുറച്ചുനാള്‍ കൂടി കോവിഡ് കേസുകള്‍ ഇങ്ങനെ തുടരുമെന്നും, ഒരു വലിയ തരംഗം മുന്നില്‍ കാണുന്നില്ലെങ്കിലും ജാഗ്രത തുടരണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.
സംസ്‌ഥാന തലത്തിലും ജില്ലാ തലത്തിലും അവബോധം ശക്‌തിപ്പെടുത്തണം. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. അടച്ചിട്ട സ്‌ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമാകും. കോവിഡ് വര്‍ധിച്ചാല്‍ പ്രായമായവരെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രിക്കോഷന്‍ ഡോസ് നല്‍കാന്‍ പ്രോൽസാഹിപ്പിക്കണം. വാക്‌സിനേഷന്‍ പരമാവധി ആളുകളില്‍ എത്തിക്കണം. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് കുട്ടികളുടെ വാക്‌സിനേഷന്‍ ശക്തിപ്പെടുത്തും. ചില സ്വകാര്യ ലാബുകളും സ്വകാര്യ ആശുപത്രികളും പരിശോധനക്ക് അമിത ചാര്‍ജ് ഈടാക്കുന്നുണ്ടെന്ന പരാതിയുണ്ട്. സ്വകാര്യ ലാബുകളില്‍ കൂടിയ നിരക്കില്‍ പരിശോധന അനുവദിക്കില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്‌ടർ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. വിആര്‍ രാജു, അഡീഷണല്‍ ഡയറക്‌ടർമാര്‍, ഡെപ്യൂട്ടി ഡയറക്‌ടർമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, എന്‍എച്ച്എം പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
Read also: മുഖ്യമന്ത്രിയുടെ പേരിലും പണം തട്ടാൻ ശ്രമം; പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം